ന്യൂഡെൽഹി: കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം 20ആം ദിവസത്തിലേക്ക് കടന്നതോടെ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. വിവാദ നിയമങ്ങളുടെ പേര് മാറ്റമെന്ന തീരുമാനമാണ് കേന്ദ്രം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ല എന്ന് തന്നെയാണ് സർക്കാർ ആവർത്തിക്കുന്നത്. നിയമങ്ങളുടെ പേര് ഭേദഗതി ചെയ്‌ത് പ്രശ്‌നം പരിഹരിക്കാമെന്ന സർക്കാർ നയത്തിന്റെ പിന്നിലുള്ള ഉദ്ദേശങ്ങൾ വ്യക്‌തമല്ല.
സിംഘു അടക്കമുള്ള ഡെൽഹി അതിർത്തികളിൽ കർഷകർ ഉപരോധ സമരം തുടരുന്ന അവസരത്തിലും നിയമങ്ങൾക്ക് കർഷകരുടെ പിന്തുണയുണ്ടെന്ന് സ്‌ഥാപിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. രാജ്യവ്യാപകമായി യോഗങ്ങളും പത്രസമ്മേളനങ്ങളും സംഘടിപ്പിച്ച് കാർഷിക നിയമങ്ങൾക്ക് അനുകൂലമായ പ്രചാരണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്.
അതേസമയം, കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെ രംഗത്തെത്തിയിട്ടുണ്ട്. . കാർഷിക നിയമങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ കേന്ദ്ര കാര്‍ഷികവകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിന് നൽകിയ കത്തിൽ മുന്നറിയിപ്പ് നൽകി. ഇത് രണ്ടാം തവണയാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി ഹസാരെ രംഗത്തെത്തുന്നത്.
കഴിഞ്ഞ ദിവസം തലസ്‌ഥാന നഗരിയിൽ കർഷകർ 9 മണിക്കൂർ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു. 20 നേതാക്കളാണ് സത്യാഗ്രഹമിരുന്നത്. സമരത്തിൽ ആയിരക്കണക്കിന് കർഷകരും പങ്ക് ചേർന്നിരുന്നു. രാജ്യവ്യാപകമായി കര്‍ഷകര്‍ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തി. രാജസ്‌ഥാൻ-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ കര്‍ഷകര്‍ റോഡ് ഉപരോധം തുടരുകയാണ്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നത് വരെ സമാധാനപരമായി പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിൽ മാപ്പപേക്ഷിക്കുകയും ചെയ്‌തു.
Also Read: ഞങ്ങൾ ആവശ്യക്കാരാണ്; ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ്; പൊതുജനങ്ങളോട് കർഷകർ