ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷക കൂട്ടായ്‌മ പൊതുജനങ്ങളോട് മാപ്പപേക്ഷിച്ചു. പ്രക്ഷോഭം കാരണം ഗതാഗതം അടക്കം ബുദ്ധിമുട്ട് നേരിട്ടതിനാലാണ് കർഷകർ ജനങ്ങളോട് ക്ഷമ ചോദിച്ചത്. കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ 40ഓളം കർഷക സംഘടനകളാണ് രാജ്യ തലസ്‌ഥാനത്ത് പ്രതിഷേധിക്കുന്നത്. അതിർത്തിയിൽ ശക്‌തമാകുന്ന പ്രതിഷേധങ്ങളെ തുടർന്ന് രാജസ്‌ഥാനിൽ നിന്ന് ഡെൽഹിയിലേക്കുള്ള വിവിധ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്.
അതിർത്തികൾ അടച്ചത് മൂലം പൊതുജനത്തിനുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് കർഷക സംഘടനകൾ ലഘുലേഖകൾ അച്ചടിച്ച് ഇറക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന് മുന്നിൽ തങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങളോട് ക്ഷമ ചോദിക്കുന്ന ഉള്ളടക്കമാണ് ഇവയിലുള്ളത്.
‘ഞങ്ങൾ കർഷകരാണ്, ഞങ്ങളെ ഭക്ഷ്യ ദാതാക്കൾ എന്നാണ് വിശേഷിപ്പിക്കുന്നത്. മൂന്ന് കാർഷിക നിയമങ്ങളും സമ്മാനമായി തന്നതാണെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാൽ, ഞങ്ങൾക്കിത് ശിക്ഷയാണ്. സമ്മാനം തരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ ഉൽപന്നങ്ങൾക്ക് ന്യായമായ വില തരിക. റോഡുകൾ തടയുക, ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. ഇവിടെ ആവശ്യക്കാരായാണ് ഞങ്ങൾ ഇരിക്കുന്നത്. എങ്കിലും, ഞങ്ങളുടെ പ്രക്ഷോഭം നിങ്ങൾക്ക് വേദന ഉണ്ടാക്കുന്നുണ്ട്. അതിന് കൈകൂപ്പി ഞങ്ങൾ ക്ഷമ ചോദിക്കുന്നു. നിങ്ങൾക്ക് എന്ത് അത്യാവശ്യം ഉണ്ടായാലും ഞങ്ങളുടെ സന്നദ്ധ പ്രവർത്തകരെ ബന്ധപ്പെട്ടാൽ മതി’- ലഘുലേഖയിൽ പറയുന്നു.
ആരുടേയും ദാനം തങ്ങൾക്ക് വേണ്ടെന്നും ന്യായമായ വില മാത്രം മതിയെന്നും കർഷകർ കൂട്ടിച്ചേർക്കുന്നു. പ്രധാനമന്ത്രിയോട് പറയാൻ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം ഇതാണെന്ന് കർഷകർ വ്യക്‌തമാക്കി. സർക്കാർ സംസാരിക്കുന്നതായി നടിക്കുകയാണെന്നും തങ്ങൾ പറയുന്നത് കേൾക്കുന്നില്ലെന്നും കർഷകർ പറയുന്നു.
കർഷക പ്രക്ഷോഭം 20ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് കർഷകരുടെ നിലപാട്. കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ ഡെല്‍ഹി – ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ മുപ്പതോളം നേതാക്കളുടെ നേതൃത്വത്തില്‍ സ്‍ത്രീകളടക്കം നൂറുകണക്കിനു കര്‍ഷകര്‍ നിരാഹാരമിരുന്നു. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്‌മി നേതാക്കളും സാമൂഹിക പ്രവര്‍ത്തക ദയാബായിയും കർഷകർക്കൊപ്പം ചേർന്നു.
Also Read: ഹൃതിക്-കങ്കണ 2016 സൈബർ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി