മുംബൈ: കങ്കണ റണൗട്ടിനെതിരെ ഹൃതിക് റോഷൻ 2016ൽ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ സൈബർ സെല്ലിൽ നിന്ന് ക്രൈംബ്രാഞ്ച് ക്രൈം ഇന്റലിജൻസ് യൂണിറ്റിലേക്ക് (സിഐയു) മാറ്റി. 2013ലും 2014ലും കങ്കണയുടെ മെയിൽ ഐഡിയിൽ നിന്ന് നൂറുകണക്കിന് ഇമെയിലുകൾ തനിക്ക് ലഭിച്ചിരുന്നതായി ഹൃതിക് അവകാശപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് 2016ൽ ഇദ്ദേഹം സൈബർ സെല്ലിൽ പരാതി നൽകിയത്.
സെക്ഷൻ 419 ഐപിസി പ്രകാരം പേര് വെളിപ്പെടുത്താതെ ഒരാൾക്കെതിരെയാണ് ഹൃതിക് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. അതേസമയം, കേസിന്റെ അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ മഹേഷ് ജെത്‌മലാനി പോലീസ് കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു.
കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതിൽ പ്രതികരണവുമായി കങ്കണ രംഗത്ത് എത്തിയിട്ടുണ്ട്. “അയാളുടെ കദനകഥ വീണ്ടും തുടങ്ങി. ഞങ്ങൾ തമ്മിലുള്ള ബ്രേക്കപ്പും അയാളുടെ വിവാഹ മോചനവും കഴിഞ്ഞ് ഒരുപാട് വർഷങ്ങൾ കഴിഞ്ഞിട്ടും ജീവിതം മുന്നോട്ട് നീക്കാൻ അയാൾ തയാറാകുന്നില്ല. മറ്റൊരു സ്‌ത്രീയെ ഡേറ്റ് ചെയ്യാനും അയാൾ ശ്രമിക്കുന്നില്ല. എന്റെ ജീവിതത്തിൽ എന്തെങ്കിലും പ്രതീക്ഷ കണ്ടെത്താൻ ഞാൻ ധൈര്യം ശേഖരിക്കുമ്പോൾ അവൻ വീണ്ടും അതെ നാടകം ആരംഭിക്കുന്നു. ഇത്ര ചെറിയ ബന്ധത്തിന്റെ പേരിൽ ഹൃതിക് എത്രകാലം കരഞ്ഞുകൊണ്ടിരിക്കും”, കങ്കണ തന്റെ ട്വിറ്ററിൽ കുറിച്ചു.
2014ലാണ് കങ്കണയും ഹൃതികും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ ഹൃതിക് അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഇമെയിൽ സന്ദേശങ്ങളും ചിത്രങ്ങളും നടൻ ചോർത്തിയെന്ന് കങ്കണ ആരോപിച്ചു. തുടർന്ന് പോലീസിൽ പരാതിയും നൽകി. എന്നാൽ ഹൃതിക്കിനെതിരെ തെളിവുകൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ പോലീസ് നടപടികൾ സ്വീകരിച്ചില്ല. പിന്നീട് പല പൊതുവേദികളിലും അഭിമുഖങ്ങളിലും ഹൃതിക്കിനെതിരെ കങ്കണ രംഗത്ത് വന്നിരുന്നു.
Read also: ഗോവ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; തൂത്തുവാരി ബിജെപി, കോൺഗ്രസ് 4 സീറ്റിൽ ഒതുങ്ങി