പനാജി: ഗോവ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി ബിജെപി. 48 സീറ്റുകളിൽ 32 ഇടത്തും സംസ്‌ഥാനം ഭരിക്കുന്ന ബിജെപി നേടിയപ്പോൾ കോൺഗ്രസിന് വെറും 4 സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നു. മഹാരാഷ്‌ട്രാവാദി ഗോമന്തക് പാർട്ടി 3 സീറ്റ് നേടി. എൻസിപി, എഎപി സ്‌ഥാനാർഥികൾ ഓരോ സീറ്റിലും വിജയിച്ചു. സ്വതന്ത്യ്രർ 7 സീറ്റുകളിൽ വിജയം നേടി.
ആംആദ്‌മി പാർട്ടിക്ക് ഗോവയിൽ തിരഞ്ഞെടുപ്പ് വിജയം നേടിടാൻ കഴിഞ്ഞത് ഇത് ആദ്യമായാണ്. എന്നാൽ 2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം സീറ്റുകളിലും മൽസരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് ബിജെപി നേടിയ വിജയത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആഹ്ളാദം പ്രകടിപ്പിച്ചു.
“ബിജെപിയിലും താൻ നേതൃത്വം നൽകുന്ന ഗോവ സർക്കാരിലും വിശ്വാസമർപ്പിച്ച ജനങ്ങൾക്ക് മുൻപിൽ ശിരസ് നമിക്കുന്നു. പ്രസിദ്ധവും സ്വയംപര്യാപ്‌തവുമായ ഗോവയുടെ രൂപവൽക്കരണത്തിന് ആത്‌മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങാം”, സാവന്ത് ട്വിറ്ററിൽ കുറിച്ചു. ഗ്രാമീണ മേഖലയിലെ വോട്ടർമാർ ബിജെപിയിൽ വിശ്വാസം അർപ്പിച്ചുവെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. മിക്ക വാർഡുകളിലും വൻ ഭൂരിപക്ഷത്തോടെയാണ് ബിജെപി ജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്തിലെ 48 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ശനിയാഴ്‌ചയാണ് നടന്നത്. തിരഞ്ഞെടുപ്പിൽ 56.82 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തിന് പിന്നാലെ നടന്ന ഗോവയിലെ ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു ഇത്.
Read also: മഹാ പ്രതിരോധമായി നിരാഹാര സമരം; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍