ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്ത് നടത്തിവരുന്ന പ്രക്ഷോഭത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച് കര്‍ഷകര്‍. പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ ഡെല്‍ഹി – ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ മുപ്പതോളം നേതാക്കളുടെ നേതൃത്വത്തില്‍ സ്‍ത്രീകളടക്കം നൂറുകണക്കിനു കര്‍ഷകര്‍ നിരാഹാരമിരുന്നു.
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി നേതാക്കളും സാമൂഹിക പ്രവര്‍ത്തക ദയാബായിയും എത്തി. ‘ഒരുപാട് സമരങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ, ഇത്രയും ഐക്യം കാണുന്നത് ഇതാദ്യം’ – ദയാബായി പറഞ്ഞു.
എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. അഖിലേന്ത്യാ കര്‍ഷക ഏകോപന സമിതിക്കു (എഐകെസിസി) കീഴില്‍ കേരളമുള്‍പ്പെടെ 10 സംസ്‌ഥാനങ്ങളിലുള്ള സംഘടനകള്‍ നിയമങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.
രാജ്യത്തെ ഭൂരിഭാഗം കര്‍ഷകരും ഒപ്പമുണ്ടെന്നും, സമരം നടത്തുന്നവര്‍ പ്രക്ഷോഭം അവസാനിപ്പിച്ചു ചര്‍ച്ചക്കു തയാറാവണമെന്നും കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ‘കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഒരു കാര്യവും കേന്ദ്ര സര്‍ക്കാര്‍ ചെയ്യില്ല. തുറന്ന മനസോടെയുള്ള ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ ഒരുക്കമാണ്’- രാജ്നാഥ് സിങ് പറഞ്ഞു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് തുടരുന്ന കേന്ദ്രവുമായി ചര്‍ച്ച നടത്തിയിട്ടു കാര്യമില്ലെന്നു കര്‍ഷകര്‍ പ്രതികരിച്ചു.
Read also: കാർഷിക നിയമം പിൻവലിക്കണം, ഇല്ലെങ്കിൽ നിരാഹാര സമരം തുടങ്ങും; അണ്ണാ ഹസാരെ