കോഴിക്കോട്: അഴിയൂർ-വെങ്ങളം ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കവെ സ്‌ഥലമേറ്റെടുപ്പ് നടപടികൾ ഊർജിതമായി. താലൂക്ക് പരിധിയിൽ ഇതുവരെ 200 കോടി രൂപയാണ് കൈമാറിയത്. വടകര താലൂക്കിൽ ഏതാണ്ട് 64.85 ശതമാനം പേർ നഷ്‌ടപരിഹാരത്തിനായി രേഖകൾ ഹാജരാക്കി.
രേഖകൾ വാങ്ങാനും ഇത് പരിശോധിച്ച് നഷ്‌ടപരിഹാരത്തിനായി അയക്കാനും താലൂക്കിലെ ഭൂമി ഏറ്റെടുക്കൽ ഓഫിസ് (എൽഎ) കോവിഡ് കാലത്തും സജീവമാണ്. മറ്റ് സർക്കാർ ഓഫീസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും ഇവിടെ ബാധകമല്ല. നടപടികൾ ഊർജിതമാക്കാൻ ഡെപ്യൂട്ടേഷനിൽ വരെ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. തഹസിൽദാർ ഉൾപ്പെടെ 25ഓളംപേർ നിലവിലുണ്ട്.
ഒഴിവുദിവസങ്ങളിൽ രേഖാപരിശോധന നടക്കുന്നുണ്ട്. മൂരാട് മുതൽ അഴിയൂർവരെയാണ് വടകര താലൂക്കിന്റെ പരിധിയിൽവരുന്നത്. ഇതിൽ മൂരാട് മുതൽ പാലോളിപ്പാലം വരെയുള്ള 2.1 കിലോമീറ്റർ ദൂരത്തെ ഭൂമി നേരത്തെ ഏറ്റെടുത്തതാണ്. ഇവിടെ പ്രവൃത്തി സജീവമാവുകയും ചെയ്‌തു.
നടക്കുതാഴ, വടകര, ചോറോട്, ഒഞ്ചിയം, അഴിയൂർ വില്ലേജുകളിലാണ് ഭൂമി ഏറ്റെടുക്കേണ്ടത്. മൊത്തം 1895 ഭൂവുടമകളിൽ നിന്നായി 9.1267 ഹെക്‌ടർ ഭൂമി ഏറ്റെടുക്കണം. ഇതിൽ 1229 പേർ ഇതിനകം ഭൂമിയുടെ രേഖകൾ കൈമാറി. ഇത് പരിശോധിച്ച ശേഷമാണ് നഷ്‌ടപരിഹാരം നൽകുക. ഈ വർഷം ജനുവരിയിൽ 500 കോടി രൂപയാണ് നഷ്‌ടപരിഹാരം നൽകാനായി താലൂക്കിൽ അനുവദിച്ചത്. ഇതിൽ 200 കോടി രൂപയോളം ഇതിനകം വിതരണം ചെയ്‌തു കഴിഞ്ഞതായി തഹസിൽദാർ മനോജ് കുമാർ പറഞ്ഞു.
Read Also: കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും