തിരുവനന്തപുരം: ഈ വർഷത്തെ ദേശീയ പഞ്ചായത്ത് അവാർഡിൽ മികച്ച നേട്ടം കൈവരിച്ച് കേരളം. നാല് പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് കേരളം സ്വന്തമാക്കിയത്. ആലപ്പുഴ-ചെറുതന, വീയപുരം, മലപ്പുറം-പെരുമ്പടപ്പ്, തൃശൂർ- അളഗപ്പ നഗർ എന്നീ പഞ്ചായത്തുകൾക്കാണ് പുരസ്‌കാരം ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ സുസ്‌ഥിര വികസന ലക്ഷ്യങ്ങൾ പ്രകാരം ഒമ്പത് സൂചികകളുടെ അടിസ്‌ഥാനത്തിലാണ് പുരസ്‌കാര നിർണയം.
രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി ആലപ്പുഴ ജില്ലയിലെ ചെറുതന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. സ്വയം പര്യാപ്‌തമായ അടിസ്‌ഥാന സൗകര്യങ്ങൾ പഞ്ചായത്തായി ആലപ്പുഴയിലെ വീയപുരവും ഒന്നാം സ്‌ഥാനം നേടി. മലപ്പുറം പെരുമ്പടപ്പ് പഞ്ചായത്ത് ജലപര്യാപ്‌തതയിലാണ് രണ്ടാം സ്‌ഥാനം നേടിയത്. സംഭരണ വിഭാഗത്തിൽ തൃശൂർ ജില്ലയിലെ അളഗപ്പ നഗർ പഞ്ചായത്ത് മൂന്നാം സ്‌ഥാനവും നേടി.
പുരസ്‌കാരങ്ങൾ ഈ മാസം 17ന് ഡെൽഹി വിഗ്‌വാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. പുരസ്‌കാരങ്ങൾ നേടിയ ഗ്രാമപഞ്ചായത്തുകളെ മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു. രാജ്യത്തെ പതിനായിരക്കണക്കിന് പഞ്ചായത്തുകളോട് മൽസരിച്ചു നേടിയ അഭിമാനകരമായ നേട്ടമാണിതെന്ന് മന്ത്രി പ്രതികരിച്ചു. കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സംസ്‌ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്കും ഈ നേട്ടം പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.
Most Read: കോവിഡ് വ്യാപനം; സംസ്‌ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം