ന്യൂഡെൽഹി: യുക്രൈനിലെ ഖാർകീവിൽ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാർഥി നവീന്‍ ശേഖരപ്പ ജ്‌ഞാനഗൗഡറുടെ മൃതദേഹം രാജ്യത്ത് എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ള പറഞ്ഞു. മൃതദേഹം ഇന്ത്യയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രൈന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
“കര്‍ണാടകയിലുള്ള നവീനിന്റെ മാതാപിതാക്കളുമായി സംസാരിച്ചു. നവീന്റെ മൃതദേഹവും നാട്ടിലെത്തിക്കും. മൃതദേഹം തിരിച്ചറിഞ്ഞു. ഖാർകീവിലെ മെഡിക്കല്‍ സര്‍വകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്, സംഘര്‍ഷ മേഖലകളില്‍പ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യും,”- വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഖാർകീവിലെ മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാർഥി ആയിരുന്ന നവീന്‍. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴാണ് റഷ്യൻ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്. യുക്രൈനിൽ സുരക്ഷിതനാണെന്നും ഇന്ന് തന്നെ അതിർത്തിയിലേക്ക് തിരിക്കുമെന്നും രാവിലെ വീട്ടുകാരുമായി ഫോണിൽ സംസാരിക്കുമ്പോൾ നവീൻ പറഞ്ഞിരുന്നു.
മകന്റെ തിരിച്ചുവരവിനായി കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെ ആണ് മരണവാർത്ത സ്‌ഥിരീകരിച്ചു കൊണ്ട് വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ദുഃഖ വാർത്തയെത്തുന്നത്. കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് നവീൻ. യുക്രൈനില്‍ നിന്ന് മകന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ നവീനിന്റെ പിതാവ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Ministry of External Affairs says that an Indian student lost his life in shelling in Kharkiv, Ukraine this morning. The Ministry is in touch with his family. pic.twitter.com/EZpyc7mtL7
— ANI (@ANI) March 1, 2022
Most Read: ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം മുന്നിട്ടിറങ്ങും; കോടിയേരി