തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാർഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറാണ് സംസ്ഥാനത്തെ നിലവിലെ കോവിഡ് ചികിത്സാ മാർഗനിർദ്ദേശങ്ങൾ പുതുക്കിയതായി അറിയിച്ചത്. ജോലി ചെയ്യുമ്പോഴോ നടക്കുമ്പോഴോ ഉണ്ടാകുന്ന ശ്വാസതടസം (എക്സെർഷണൽ ഡിസ്‌പനിയ) എന്ന രോഗലക്ഷണം അടിസ്ഥാനമാക്കിയാണ് മാർഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ചത്.
മിതമായ അധ്വാനത്തിലുണ്ടാകുന്ന ശ്വാസതടസം വളരെ പ്രധാനമായി കാണുന്നതാണ് പുതിയ രീതി. സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് ഗണ്യമായി കുറച്ചതിൽ എക്സെർഷണൽ ഡിസ്‌പനിയയുടെ നിരീക്ഷണത്തിന് പ്രധാന പങ്കുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രോഗബാധിതർക്കും ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കും സഹായകരമായ രീതിയിലാണ് പരിഷ്കരണം എന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് ബാധിതരെ രോഗലക്ഷണമനുസരിച്ച് എ, ബി, സി എന്നും ലഘു, മിതം, തീവ്രം എന്നും നിശ്ചയിക്കും. എ, ബി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്കും, സി വിഭാഗത്തിൽ ഉള്ളവരെ വിദഗ്‌ധ ചികിത്സക്കായി കോവിഡ് ആശുപത്രിയിലും പ്രവേശിപ്പിക്കും. സി വിഭാഗത്തിലുള്ളവർക്കുണ്ടാകുന്ന ഗുരുതരാവസ്ഥ മുൻകൂട്ടി കണ്ട് തീവ്രപരിചരണ ചികിത്സ ഉറപ്പാക്കും.
രോഗിയുടെ കൂട്ടിരിപ്പുകാർ ആശുപത്രിയിൽ ഇല്ലാത്ത സാഹചര്യങ്ങളിലും അടിയന്തര ചികിത്സയിൽ മുടക്കം വരരുതെന്നും നിർദ്ദേശമുണ്ട്. ക്രിട്ടിക്കൽ കെയറുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ സമ്മതം വാങ്ങേണ്ട ഘട്ടത്തിൽ നേരിട്ട് സാധിക്കാത്ത പക്ഷം ഫോൺ വഴി സമ്മതം വാങ്ങാവുന്നതാണ്.
ജീവിതശൈലീ രോഗങ്ങളോ, മറ്റു പ്രശ്‌നങ്ങളോ, കോവിഡ് ലക്ഷണങ്ങളോ ഇല്ലാത്ത രോഗബാധിതരെ വീട്ടിൽ തന്നെ ഐസൊലേഷനിൽ ചികിത്സിക്കാം. ടെലിഫോൺ വഴിയുള്ള നിരീക്ഷണം, സ്വയം നിരീക്ഷിച്ച് രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യൽ, ഫിംഗർ പൾസ് ഓക്‌സിമെട്രി റെക്കോർഡ് എന്നിവയാണ് ഇതിൽ പ്രധാനം. കൂടാതെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ആശ വർക്കർ, വളണ്ടിയർ എന്നിവരാരെങ്കിലും നിശ്ചിത ദിവസങ്ങളിൽ സന്ദർശനം നടത്തുകയും വിലയിരുത്തലുകൾ രേഖപ്പെടുത്തുകയും ചെയ്യും. നിരീക്ഷണത്തിൽ ഉള്ളവർക്ക് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ നിരീക്ഷണവും ഉണ്ടാവുന്നതാണ്. ഇത്തരത്തിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുന്നത് ലോകത്തിൽ തന്നെ ആദ്യമായാണ്.