ന്യൂഡെൽഹി: പുതിയ ഐടി ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ഐക്യരാഷ്‌ട്ര സഭക്ക് (യുഎൻ) മറുപടിയുമായി ഇന്ത്യ. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും യുഎന്നിനെ ഇന്ത്യ അറിയിച്ചു. യുഎന്നിലെ ഇന്ത്യന്‍ മിഷനാണ് മറുപടി നല്‍കിയത്.
പുതിയ നിയമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടി യുഎൻ പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. പുതിയ ഐടി നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര ചട്ടങ്ങളുടെ ലംഘനമാണ്. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ സ്‌പെഷ്യൽ റാപ്പോട്ടിയറായിരുന്നു കത്ത് നൽകിയത്.
സിവിൽ, പൊളിറ്റിക്കൽ അവകാശങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര തലത്തിലുള്ള ഉടമ്പടികളുടെ 17, 19 അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങൾ. 1979 ഏപ്രിലിൽ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരിച്ചിരുന്നുവെന്നും യുഎൻ പ്രതിനിധി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങൾ പ്രകാരം നിയമവിരുദ്ധമായ പോസ്‌റ്റുകൾ മാത്രമല്ല, വാസ്‌തവമുള്ള പോസ്‌റ്റുകൾ പോലും സമ്മർദ്ദമുണ്ടായാൽ നീക്കേണ്ടി വരും. അത്തരം വ്യവസ്‌ഥകൾ ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങളെന്ന് യുഎൻ പ്രതിനിധി കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു .
സാങ്കേതിക മേഖലയുടെ നവീകരണത്തിന്റെ കാര്യത്തിൽ ആഗോള തലത്തിൽ തന്നെ മുൻപന്തിയിലുള്ള രാജ്യമെന്ന നിലയിൽ, ഡിജിറ്റൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള കൃത്യമായ നിയമനിർമാണം നടത്താനുള്ള കഴിവ് ഇന്ത്യക്കുണ്ട്. എന്നാൽ നിലവിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഐടി നിയമം അതിന്റെ വിപരീതഫലമാണ് കൊണ്ട് വരുന്നതെന്നും യുഎൻ പറഞ്ഞിരുന്നു.
Most Read: ഒപി ധങ്കറിന്റെ സന്ദർശനം; കർണാലിൽ പ്രതിഷേധവുമായി കർഷകർ