തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയില്‍ നിന്നും കഴിഞ്ഞദിവസം കാല്‍ ലക്ഷം രൂപ കവര്‍ന്നത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെന്ന് പോലീസ്. കോളേജ് വിദ്യാര്‍ഥിനി ആണെന്നാണ് തുടക്കത്തില്‍ കരുതിയതെങ്കിലും പിന്നീട് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്ന പെണ്‍കുട്ടിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. നഷ്‌ടപ്പെട്ട പണം മടക്കി നല്‍കാമെന്ന് രക്ഷിതാക്കള്‍ അറിയിച്ചതോടെ ജ്വല്ലറി ഉടമയും പരാതി നല്‍കിയില്ല.
കവര്‍ച്ച നടത്തിയ വേളയില്‍ ധരിച്ചിരുന്ന യൂണിഫോമാണ് പെണ്‍കുട്ടിയെ കുടുക്കിയത്. തീരദേശത്തെ ഒരു സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം യൂണിഫോം ആണിതെന്ന് പോലീസ് കണ്ടെത്തുകയും അന്വേഷണത്തിന് ഒടുവിൽ മോഷ്‌ടാവിനെ കണ്ടെത്തുകയും ആയിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ നിന്നും സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്നും പെൺകുട്ടിയുടെ മുഖം വ്യക്‌തമാകുന്ന ചിത്രങ്ങളും പോലീസിനു ലഭിച്ചിരുന്നു.
പല്ലുവേദന എന്നുപറഞ്ഞാണ് കഴിഞ്ഞ ദിവസം രാവിലെ പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയത്. അവിടെ നിന്ന് നെയ്യാറ്റിന്‍കരയില്‍ എത്തിയ പെണ്‍കുട്ടി ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി തലമുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ബ്യൂട്ടിഷന്‍ ആവശ്യപ്പെട്ട തുക കൈവശം ഇല്ലാതിരുന്ന വിദ്യാര്‍ഥിനി 20 മിനിറ്റിനുള്ളില്‍ തിരികെയെത്തി മുടി സ്‌ട്രെയ്റ്റ് ചെയ്‌ത് മടങ്ങുകയായിരുന്നു.
ഇതിനിടെയാണ് പെൺകുട്ടി കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. പെൺകുട്ടി സമീപത്തെ ഒന്നിലധികം മൊബൈല്‍ ഷോപ്പുകളിലെത്തി 1000 രൂപ വീതം കടമായി ആവശ്യപ്പെട്ടിരുന്നു. അവര്‍ ആവശ്യം നിരാകരിച്ചതോടെയാണ് വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയില്‍ എത്തിയതും പണം കവര്‍ന്നതും എന്നാണ് പോലീസ് പറയുന്നത്.
Most Read: ഈ ഫലം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല; പ്രശാന്ത് കിഷോർ