കോഴിക്കോട്: നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച സ്‌ഥലങ്ങളിൽ ആരോഗ്യവകുപ്പ് സർവേ നടത്തി. കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച 50 വാർഡുകളിലായി 5,161 വീടുകളിലാണ് പരിശോധന നടത്തിയത്. 51 പേരെ പനി ബാധിതരായി കണ്ടെത്തി. എന്നാൽ, ഇവർ നിപ സ്‌ഥിരീകരിച്ചവരുമായി ബന്ധമില്ലാത്തവരാണെന്ന് ഡിഎംഒ ഡോ. രാജാ റാം അറിയിച്ചു.
അതേസമയം, നിപ നിരീക്ഷണത്തിന്റെ ഭാഗമായി ഇന്ന് പുതുതായി 234 പേരെക്കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സമ്പർക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം 950 ആയി. ഇന്നലെ നിപ സ്‌ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കത്തിലുള്ളവരും പട്ടികയിൽപ്പെടും. ഇതിൽ 213 പേരാണ് ഹൈ റിസ്‌ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്.
സ്വകാര്യ ആശുപത്രിയിലെ നാല് പേരാണ് ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലുള്ളത്. 17 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും നിരീക്ഷണത്തിലുണ്ട്. ഇന്നലെ പോസിറ്റീവായ വ്യക്‌തിയുടെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. 30 പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധനക്കയച്ചത്. ഇവരിൽ രണ്ടുപേർക്ക് മാത്രമേ രോഗലക്ഷണമുള്ളൂ. ഇതോടെ 41 പേരുടെ പരിശോധനാ ഫലമാണ് ഇനി വരാനുള്ളത്.
അതേസമയം, വവ്വാൽ പരിശോധനാ സംഘം നാളെ രാവിലെ പരിശോധന ആരംഭിക്കും. ചെന്നൈയിൽ നിന്നുള്ള ഡോ. ബാ ലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലുകളുടെ സാമ്പിൾ ശേഖരണം തുടങ്ങും. തിരുവള്ളൂർ പഞ്ചായത്തിലെ 789 വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണുകളാക്കി. അതിനിടെ, ഓഗസ്‌റ്റ് 29ന് പുലർച്ചെ 2.15നും 3.45നുമിടയിൽ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ എത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
നിപ മരണങ്ങളുടെ പശ്‌ചാത്തലത്തിൽ നാളെ രാവിലെ പത്ത് മണിക്ക് മന്ത്രിമാരും ജനപ്രതിനിധികളും രാഷ്‌ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുക്കുന്ന സർവകക്ഷി യോഗം കോഴിക്കോട് നടക്കും. 11 മണിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരുടെ യോഗവും നടക്കും. അതിനിടെ, നിപ മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് മറ്റന്നാളും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ നേരത്തെ ഇന്നും നാളെയുമാണ് അവധി പ്രഖ്യാപിച്ചിരുന്നത്.
Most Read| ‘പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആൺകരുത്തുള്ള ശിൽപ്പം വേണം’; അലൻസിയർ