കോഴിക്കോട്: നിപ്പ വൈറസ് ലക്ഷണങ്ങളോടെ ചികിൽസയിലായിരുന്ന പന്ത്രണ്ട് വയസുകാരന്‍ മരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു മരണം. ഈ മാസം ഒന്നാം തീയതിയാണ് നിപ്പ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ കുട്ടിയുടെ സ്രവ പരിശോധനയുടെ ആദ്യ സാമ്പിൾ പുനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം പോസിറ്റീവ് ആണ്. രണ്ടു സാമ്പിളുകൾ കൂടി പരിശോധനയ്‌ക്ക് അയക്കും. ഇതിൽ രോഗബാധ സ്‌ഥിരീകരിച്ചാൽ മാത്രമേ കുട്ടിയ്‌ക്ക് നിപ്പ ആയിരുന്നുവെന്ന് ഔദ്യോഗികമായി സ്‌ഥിരീകരിക്കാൻ സാധിക്കൂ.
മസ്‌തിഷ്‌ക ജ്വരവും ഛർദിയും ബാധിച്ചാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി വെന്റിലേറ്ററില്‍ ചികിൽസയിലായിരുന്നു. ഛർദിയും മസ്‌തിഷ്‌ക ജ്വരവും ബാധിച്ച സംഭവങ്ങളുണ്ടായാൽ നിപ്പ പരിശോധന നടത്തണമെന്ന നിർദ്ദേശത്തെ തുടർന്നാണ് കുട്ടിയുടെ സ്രവം പരിശോധനയ്‌ക്ക് അയച്ചത്.
ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. കുട്ടിയ്‌ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്‌തമല്ല. ബന്ധുക്കളെയും അയല്‍വാസിയെയും നിരീക്ഷണത്തിലാക്കി. വൈറസ് ബാധ സംശയിക്കുന്ന പ്രദേശത്തേക്കുള്ള റോഡുകള്‍ അടച്ചു. കുട്ടിയെ ചികിൽസിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കും.
നേരത്തെ ഈ കുട്ടിയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. പനി മാറാത്തതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്വാറന്റെയ്നിൽ ആയിരുന്നതിനാൽ കുട്ടിയ്‌ക്ക് അധികം സമ്പർക്കമില്ല. വീണ ജോര്‍ജ് ഇന്ന് കോഴിക്കോട്ടെത്തും. മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോട്ടേക്ക് തിരിച്ചു. കേന്ദ്ര വിദഗ്‌ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും.
Malabar News: ചന്ദനക്കാംപാറ ക്ഷീരോൽപാദക സംഘത്തിൽ വൻ ക്രമക്കേട്; ആരോപണം