ഉത്തരാഖണ്ഡ് : ഹരിദ്വാറിൽ കുംഭമേള പുരോഗമിക്കുമ്പോൾ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നു. ഈ സാഹചര്യത്തിൽ മേളയിൽ നിന്ന് പിൻമാറുമെന്ന് സന്യാസ വിഭാഗമായ നിരജ്‌ഞനി അഖാഡ അറിയിച്ചു. 13 സന്യാസി വിഭാഗങ്ങളാണ് കുംഭമേളയിൽ പങ്കെടുക്കുന്നത്. ഏപ്രിൽ 14ആം തീയതി പ്രധാന ചടങ്ങായ ഷാഹി സ്‌നാൻ കഴിഞ്ഞതിനാൽ ഏപ്രിൽ 17ന് ശേഷം ഇവർ മടങ്ങി പോകും. കൂടാതെ മിക്ക സന്യാസിമാരും കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനാൽ തങ്ങളെ സംബന്ധിച്ച് കുംഭമേള അവസാനിച്ചതായും അവർ വ്യക്‌തമാക്കി.
നിരജ്‌ഞനി അഖാഡ സെക്രട്ടറി രവീന്ദ്രപുരിയാണ് അവർ മേളയിൽ നിന്നും പിൻമാറുന്നതായി വ്യക്‌തമാക്കിയത്. കൂടാതെ അന്തിമ തീരുമാനം അഖാഡ പരിഷത്തിന്റെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തന്നെ അഖാഡ പരിഷത്ത് സെക്രട്ടറി നരേന്ദ്ര ഗിരി കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഋഷികേശിൽ ചികിൽസയിൽ കഴിയുകയാണ്. കൂടാതെ മധ്യപ്രേദശിലെ മഹാ അഖാഡ മുഖ്യപുരോഹിതനായ കപിൽ ദേവ് കോവിഡ് ബാധയെ തുടർന്ന് ഏപ്രിൽ 13ന് മരിക്കുകയും ചെയ്‌തു.
നിലവിൽ ലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയിൽ പങ്കെടുക്കാനായി ഹരിദ്വാറിൽ എത്തുന്നത്. ഇതേ തുടർന്ന് കോവിഡ് വ്യാപനം വലിയ രീതിയിൽ ഉയർന്ന സാഹചര്യത്തിലും മേള നടത്താനുള്ള തീരുമാനത്തിൽ നിന്നും അധികൃതർ പിൻമാറാൻ തയ്യാറായിട്ടില്ല. ഇതിനോടകം തന്നെ ആയിരത്തിൽ ഏറെ ആളുകൾക്കാണ് കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 613 പേർക്ക് രോഗം സ്‌ഥിരീകരിച്ചിരുന്നു.
Read also : ‘തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ആയിരിക്കണം ഇനി കോൺഗ്രസിനെ നയിക്കേണ്ടത്; കെ മുരളീധരൻ