ന്യൂഡെൽഹി: രാജ്യത്ത് ലഹരി വസ്‌തുക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാനൊരുങ്ങി കേന്ദ്രം. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനായി നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസസ് ആക്‌ട് നിയമം സർക്കാർ ഭേദഗതി ചെയ്യും. എന്നാൽ, ലഹരിക്കടത്ത് ക്രിമിനൽ കുറ്റമായി തന്നെ തുടരും.
ചെറിയ തോതിൽ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമല്ലാത്ത വിധം നിയമം പരിഷ്‌കരിക്കാനാണ് കേന്ദ്ര നീക്കം. ഇതുമായി ബന്ധപ്പെട്ട സാമൂഹിക ക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം അടക്കമുള്ളവയുമായി സമവായ ചർച്ചകൾ നടത്തി കഴിഞ്ഞു.
എൻഡിപിഎസ്‌എ നിയമത്തിന്റെ 27ആം വകുപ്പിൽ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം. ഈ വകുപ്പ് പ്രകാരം നിലവിൽ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമാണ്. പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റമായിരുന്നു ഇത്. പുതിയ നിയമഭേദഗതി വരുന്നതോടെ ഇവയെലാം ഒഴിവായി ലഹരി ഉപയോഗം കുറ്റമല്ലാതാകും. ഇത്തരക്കാർക്ക് 30 ദിവസത്തെ കൗൺസിലിങ് ഉൾപ്പടെ നൽകാനാണ് തീരുമാനം.
അതേസമയം, എത്ര അളവിൽ വരെ ലഹരി ഉപയോഗിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാർ വ്യക്‌തത വരുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തത വരും. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
Also Read: ഇന്ത്യാ വിഭജനത്തിന് കാരണം കോൺഗ്രസ്; അസദുദ്ദീൻ ഒവൈസി