കണ്ണൂർ: കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണ്ണൂർ ജില്ലയിൽ യുഡിഎഫ് വിടാനൊരുങ്ങുന്നു. മുന്നണിയിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ജില്ലയിൽ രണ്ട് ബ്‌ളോക്ക് പഞ്ചായത്തടക്കം മൂന്ന് തദ്ദേശ സ്‌ഥാപനങ്ങളിൽ യുഡിഎഫിന്റെ ഭരണ സാധ്യത മങ്ങും. തൊടുപുഴയിൽ ചേരുന്ന ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതി യോഗം ഇന്ന് കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിലപാട് ചർച്ച ചെയ്യും.
സീറ്റ് വിഭജനത്തിന്റെ വിഷയത്തിലും വിജയിച്ച തദ്ദേശ സ്‌ഥാപനങ്ങളിലെ ഭരണ സമിതികളിലും അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം. 16 സീറ്റുകളാണ് കണ്ണൂർ ജില്ലയിൽ ജോസഫ് വിഭാഗത്തിന് മൽസരിക്കാൻ യുഡിഎഫ് നൽകിയത്. നാലിടത്ത് കോൺഗ്രസ് സ്‌ഥാനാർഥികൾ കൈപ്പത്തി ചിഹ്‌നത്തിൽ വിമതരായി മൽസരിക്കുകയും ചെയ്‌തു.
ജോസഫ് വിഭാഗം ജില്ലയിൽ ആറ് സീറ്റുകളിലാണ് വിജയിച്ചത്. തുടർന്ന്, ഇരിട്ടി, ഇരിക്കൂർ ബ്‌ളോക്ക് പഞ്ചായത്തുകളിലും അയ്യൻകുന്ന് പഞ്ചായത്തിലും വൈസ് പ്രസിഡണ്ട് സ്‌ഥാനം വേണമെന്നുള്ള ജോസഫ് വിഭാഗത്തിന്റെ ആവശ്യം യുഡിഎഫ് അംഗീകരിച്ചില്ല. ഇതോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുന്ന ഇരിക്കൂർ ബ്‌ളോക്ക് പഞ്ചായത്തിലും ഒരു സീറ്റിന്റെ ഭൂരിപക്ഷമുള്ള ഇരിട്ടി ബ്‌ളോക്കിലും ജോസഫ് വിഭാഗം ഇല്ലെങ്കിൽ യുഡിഎഫിന് സീറ്റ് നഷ്‌ടപ്പെടും. വിമത ഭീഷണിയുള്ള അയ്യൻകുന്ന് പഞ്ചായത്തിലും സമാനമായ അവസ്‌ഥയാണുള്ളത്.