ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ പശ്‌ചാത്തലത്തിൽ, ഏറെ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അൽഭുതമൊന്നും സംഭവിച്ചില്ല. ഗാന്ധി കുടുംബത്തിലെ മൂന്നു പേരും രാജി സന്നദ്ധത അറിയിക്കുമെന്നും അതിനെ ജി 23 നേതാക്കൾ പിന്തുണക്കുമെന്നും ആയിരുന്നു യോഗത്തിന് മുൻപ് ഉണ്ടായിരുന്ന അഭ്യൂഹങ്ങൾ.
എന്നാൽ യോഗത്തിൽ ഗാന്ധി കുടുംബത്തിലെ മൂന്ന് പേരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ രാജി സന്നദ്ധത അറിയിച്ചില്ല. ഗാന്ധി കുടുംബത്തിൽ പ്രവർത്തക സമിതിയിലെ ഭൂരിപക്ഷം പേരും വിശ്വാസം അറിയിച്ചു. ഗാന്ധി കുടുംബത്തിന് ബദൽ എന്തിനെന്ന് അംബിക സോണി ചോദിച്ചു. സോണിയ ഗാന്ധി തന്നെ താൽക്കാലിക അധ്യക്ഷ പദവിയിൽ തുടരും.
ഗാന്ധി കുടുംബം പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തിൽ പറഞ്ഞു. അഞ്ച് മണിക്കൂറാണ് പ്രവർത്തക സമിതി യോഗം നീണ്ടുനിന്നത്. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് റിപ്പോർട്ടിങ് നടന്നു. നേതാക്കളിൽ ഭൂരിഭാഗവും ചർച്ചകളിൽ പങ്കെടുത്തു.
ജി 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് കടന്നില്ല എന്നതും ശ്രദ്ധേയമായി. തുറന്ന ചർച്ചയാകാമെന്ന നിലപാട് ഇവരും പൊതുവിൽ അംഗീകരിച്ചു. പാർട്ടിക്ക് അതിന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പൂർണ ബോധ്യമുണ്ടെന്ന് വർക്കിങ് കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു.
സംഘടനാ ദൗർബല്യം പരിഹരിക്കാൻ അധ്യക്ഷയുടെ ഇടപെടലുണ്ടാകും. ദൗർബല്യം പരിഹരിക്കാൻ അധ്യക്ഷക്ക് പൂർണ സ്വാതന്ത്ര്യം നൽകി. തോൽവി അതീവ ഗൗരവമെന്ന് വിലയിരുത്തി. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ എല്ലാവരും വിശ്വാസം രേഖപ്പെടുത്തി. ഗാന്ധി കുടുംബം തുടരണമെന്നും കടുത്ത നിലപാടുകൾ സ്വീകരിക്കരുതെന്നും ഭൂരിപക്ഷം പേരും യോഗത്തിൽ ആവശ്യപ്പെട്ടു.
Most Read: അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി 8 ശതമാനത്തിൽ കുറയും; റിപ്പോർട്