ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ പ്രാണവായു കിട്ടാതെ ആളുകൾ പിടയുന്ന ഡെൽഹിയിൽ ഉടൻ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എഎപി എംഎൽഎ ഷുഹൈബ് ഇഖ്‌ബാൽ. എംഎൽഎ എന്ന നിലയിൽ ആരെയും സഹായിക്കാൻ കഴിയുന്നില്ലെന്നും ഈ അവസ്‌ഥ കണ്ടുനിൽക്കാൻ ആവുന്നില്ലെന്നും മാതിയ മഹലിൽ നിന്നുള്ള എംഎൽഎ ഷുഹൈബ് ഇഖ്‌ബാൽ പറഞ്ഞു.
“ഡെൽഹിയിലെ സ്‌ഥിതി എന്നെ കരയിപ്പിക്കുന്നു. ഇത്തരമൊരു അവസ്‌ഥ എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു. ഓക്‌സിജനോ മരുന്നോ ലഭ്യമല്ല. എന്റെ സുഹൃത്ത് ഇപ്പോൾ കഷ്‌ടപ്പെടുകയാണ്. അദ്ദേഹത്തിന് ഓക്‌സിജൻ കിട്ടുന്നില്ല, വെന്റിലേറ്ററിന്റെ സഹായവും ഇല്ല. അദ്ദേഹത്തിന് എവിടെ നിന്ന് റെംഡെസിവിര്‍ മരുന്ന് വാങ്ങണമെന്ന് അറിയില്ല. ഇന്ന് എനിക്ക് അഭിമാനമല്ല, മറിച്ച് ഇത്തരമൊരു ദുരന്ത സമയത്ത് ആരെയും സഹായിക്കാൻ പറ്റാത്ത ഒരു എംഎൽഎ ആയതിൽ ലജ്‌ജയാണ് തോന്നുന്നത്,”- ഷുഹൈബ് ഇഖ്‌ബാൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
തങ്ങളെ പിന്തുണക്കാൻ സർക്കാരിന് കഴിയുന്നില്ല. ഞാൻ ആറ് തവണ എംഎൽഎയായ വ്യക്‌തിയാണ്, പക്ഷേ ആരും എന്നെ ശ്രദ്ധിക്കാൻ തയ്യാറല്ല. ഒരു ഉദ്യോഗസ്‌ഥനുമായി ബന്ധപ്പെടാൻ തനിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം ഡെൽഹിയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ഡെൽഹി ഹൈക്കോടതിയോട് അപേക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനത്തിൽ ദുരിതം അനുഭവിക്കുകയാണ് ഡെൽഹി. ഓക്‌സിജൻ ക്ഷാമത്തിന് പോലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ ഗുരുതരാവസ്‌ഥയിലുള്ള കോവിഡ് രോഗികള്‍ വരെ വീടുകളിലാണ് കഴിയുന്നത്. ഓക്‌സിജൻ സിലിണ്ടറുകള്‍ക്കായി നെട്ടോട്ടമോടുകയാണ് കോവിഡ് രോഗികളുടെ ബന്ധുക്കള്‍.
Also Read: അമേരിക്കയുടെ ആദ്യഘട്ട സഹായം ഡെൽഹിയിൽ പറന്നിറങ്ങി; ആശ്വാസം