ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് ഇന്ത്യയെ കൈപിടിച്ചുയർത്താൻ അമേരിക്ക മുന്നിൽ. യുഎസിന്റെ ആദ്യഘട്ട മെഡിക്കൽ സഹായവുമായി പ്രത്യേക വിമാനം ഡെൽഹിയിലെത്തി. വെള്ളിയാഴ്‌ച ഒരു വിമാനം കൂടി ഇന്ത്യയിലെത്തുമെന്ന് യുഎസ് അധികൃതർ അറിയിച്ചു. കൂടുതൽ വിമാനങ്ങൾ അടുത്ത ആഴ്‌ചയോടെ രാജ്യത്ത് എത്തുമെന്നാണ് വിവരം.
യുഎസിന്റെ വ്യോമസേനാ വിമാനം ഇന്ന് രാവിലെയാണ് ഡെൽഹിയിൽ എത്തിയത്. ഓക്‌സിജൻ കോൺസെൻട്രേറ്റുകൾ, ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകൾ, പിപിഇ- വാക്‌സിൻ നിർമാണത്തിന് ആവശ്യമായ വസ്‌തുക്കൾ, ദ്രുത പരിശോധന കിറ്റുകൾ തുടങ്ങിയവയാണ് വിമാനത്തിൽ ഇന്ത്യക്കായി യുഎസ് കരുതി വെച്ചിരുന്നത്.
ഇതിന് പിന്നാലെ, ഇന്ത്യയുമായി 70 വർഷത്തിലേറെയുള്ള ബന്ധമാണെന്നും കോവിഡിനെതിരായി പോരാടുന്ന ഘട്ടത്തിൽ രാജ്യത്തിനൊപ്പം നിൽക്കുമെന്നും യുഎസ് എംബസി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യക്ക് സഹായം വാഗ്‌ദാനം ചെയ്‌ത് പാകിസ്‌ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങൾ രംഗത്തുണ്ട്. നാൽപതിലേറെ രാജ്യങ്ങളാണ് സഹായ ഹസ്‌തം നീട്ടി മുന്നിലുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്ന് 550 ഓക്‌സിജൻ ജനറേറ്റർ പ്‌ളാന്റുകളും 4,000 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും 10,000 ഓക്‌സിജൻ സിലിണ്ടറുകളും ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധന ശൃംഗ്‌ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഓക്‌സിജൻ ക്ഷാമം ഗുരുതരമായി തുടരുന്ന രാജ്യത്ത് ഈ സഹായങ്ങൾ വലിയ ആശ്വാസമായി തീരുമെന്ന കാര്യത്തിൽ സംശയമില്ല. വിദേശ സഹായം സ്വീകരിക്കുന്നതിന് വേണ്ടി ഇന്ത്യ 16 വർഷത്തിനുള്ളിൽ ആദ്യ നയംമാറ്റത്തിന് തയ്യാറായതും ശ്രദ്ധേയമായിരുന്നു. യുഎസിന് പുറമെ റഷ്യ, യുകെ, ഭൂട്ടാൻ, ചൈന, സിംഗപ്പൂർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
റഷ്യയിൽ നിന്ന് രണ്ട് വിമാനങ്ങളിലായി ഓക്‌സിജൻ ഉൽപാദന സാമഗ്രികളും വെന്റിലേറ്ററുകളും കഴിഞ്ഞ ദിവസം എത്തി. യുഎഇയിൽ നിന്നും സഹായമെത്തിയിരുന്നു. അയർലൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള സഹായം അടുത്ത ദിവസങ്ങളിൽ എത്തുമെന്നാണ് വിവരം.
Also Read: ജൂലായിൽ സംസ്‌ഥാനത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാവാം; മഹാരാഷ്‌ട്ര മന്ത്രി