മുംബൈ: കോവിഡ് രണ്ടാം തരംഗം തീർത്ത ദുരിതത്തിൽ നിന്ന് ഇനിയും മുക്‌തമാകാത്ത മഹാരാഷ്‌ട്രയിൽ ജൂലായ് മാസത്തോടെ മൂന്നാം തരംഗത്തിനും സാധ്യതയുണ്ടെന്ന് സംസ്‌ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ. രാജ്യത്ത് തന്നെ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്‌ട്രയിൽ 66,159 പുതിയ കേസുകൾ റിപ്പോർട് ചെയ്യപ്പെടുകയും 771 പേർ മരണപ്പെടുകയും ചെയ്‌ത അതേ ദിവസത്തിലാണ് ടോപ്പെയുടെ പ്രസ്‌താവന വരുന്നത്.
ജൂലായ്-ഓഗസ്‌റ്റ് മാസത്തിൽ മഹാരാഷ്‌ട്ര കോവിഡ് മൂന്നാം തരംഗത്തിന് ഇരയായേക്കാമെന്ന് രോഗപര്യവേക്ഷകർ മുന്നറിയിപ്പ് നൽകുന്നതായി മുംബൈയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ ആരോഗ്യ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള കോവിഡ് അവലോകന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന.
മെഡിക്കൽ ഓക്‌സിജൻ ലഭ്യതയിൽ സ്വയം പര്യാപ്‌തത കൈവരിക്കാൻ മഹാരാഷ്‌ട്ര ശ്രമിക്കുന്നുണ്ട്. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാൽ അത് സംസ്‌ഥാന സർക്കാരിന് വലിയ വെല്ലുവിളിയായി തീരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, മഹാരാഷ്‍ട്ര ടൂറിസം, പരിസ്‌ഥിതി മന്ത്രി ആദിത്യ താക്കറെയും കോവിഡ് മൂന്നാം തരംഗ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. മൂന്നാം തരംഗം ഇപ്പോഴത്തെ സാഹചര്യത്തേക്കാൾ ഗുരുതരമാകുമോ, അതോ സാധാരണമാകുമോ എന്ന് പറയാന്‍ പറ്റില്ലെന്നും ആദിത്യ താക്കറെ പറഞ്ഞിരുന്നു.
Also Read: മുംബൈയിൽ വാക്‌സിനേഷൻ നിർത്തിവെച്ചു; ക്ഷാമം തുടരുന്നു