കൊച്ചി: ക്ഷേത്ര ഭരണ സമിതികളിൽ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്ന നടപടികൾക്ക് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ ക്ഷേത്ര ഭരണ സമിതികളിൽ സജീവ രാഷ്‌ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ കാളികാവ് ക്ഷേത്രഭരണ സമിതിയിൽ സിപിഎം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തുന്നതിന് എതിരായ ഹരജിയിലാണ് ഹൈക്കോടതി വിധി.
കാളികാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സിപിഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാക്ഷൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, ഈ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തി. ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്‌റ്റിമാരായി സജീവ രാഷ്‌ട്രീയ പാർട്ടി ഭാരവാഹികളെ നിയമിക്കരുതെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അതേസമയം, ഡിവൈഎഫ്ഐ രാഷ്‌ട്രീയ സംഘടന അല്ലെന്ന എതിർ കക്ഷികളുടെ വാദവും കോടതി തള്ളി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കാളികാവ് ക്ഷേത്ര സമിതി തിരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെങ്കിലും ഭാവിയിൽ ഈ ഉത്തരവിന് ഏറെ പ്രാധാന്യം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.
Most Read: വിദേശ യാത്രകൾ; ഇന്ത്യക്കാർ ചിലവിട്ടത് 82,000 കോടി രൂപ- ഇഷ്‌ട കേന്ദ്രം വിയറ്റ്നാം