ന്യൂഡെൽഹി: ഇന്ത്യക്കാർ വിദേശയാത്രകൾക്കായി ചിലവഴിക്കുന്നത് കോടികളെന്ന് റിപ്പോർട്. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒമ്പത് മാസ കാലയളവിൽ 82,000 കോടിയോളം രൂപയാണ് (ഏകദേശം 1000 കോടി ഡോളർ) ഇന്ത്യക്കാർ വിദേശയാത്രകൾക്കായി ചിലവിട്ടതെന്ന് റിസർവ് ബാങ്ക് കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതുവരെ ഉള്ളതിൽ ഏറ്റവും ഉയർന്ന തുകയാണിത്. 2019-20 സാമ്പത്തിക വർഷത്തിൽ ഇത് 57,000 കോടി രൂപ (700 ഡോളർ) ആയിരുന്നു.
2022 ഡിസംബറിൽ മാത്രം 9323 കോടി രൂപയാണ് (113.7 കോടി ഡോളർ ) ഇന്ത്യക്കാരുടെ വിദേശയാത്രാ ചിലവ്. ഇതടക്കം ഡിസംബർ വരെ ചിലവിട്ട മൊത്തം തുക 994.7 കോടി ഡോളറായി. വിദേശ വിദ്യാഭ്യാസ ചിലവ്, സമ്മാനങ്ങൾ, നിക്ഷേപം എന്നിവ ചേർന്ന് ഇന്ത്യക്കാരുടെ വിദേശ ചിലവ് 1935.4 കോടി ഡോളറിൽ (ഏകദേശം 1.6 ലക്ഷം കോടി രൂപ) എത്തുമെന്ന് റിസർവ് ബാങ്ക് പറയുന്നു.
വിയറ്റ്നാം പോലുള്ള സ്‌ഥലങ്ങളാണ് അന്താരാഷ്‌ട്ര യാത്രകൾക്കായി ഇന്ത്യക്കാർ കൂടുതൽ തിരഞ്ഞെടുക്കുന്നത്. വേഗത്തിലുള്ള ഇ-വിസ നടപടികൾ, നേരിട്ടുള്ള വിമാന സർവീസ് തുടങ്ങിയവയാണ് വിയറ്റ്നാമിലെ പ്രധാന ആകർഷണങ്ങൾ. ഇന്ത്യക്കാരുടെ പ്രധാന ലക്ഷ്യസ്‌ഥാനങ്ങളായ ദുബായ്, ബാലി തുടങ്ങിയവയേക്കാൾ ചിലവ് കുറവാണ് വിയറ്റ്നാമിൽ.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതോടെ ഇന്ത്യക്കാരുടെ മികച്ച ലക്ഷ്യ സ്‌ഥാനമായി ശ്രീലങ്ക മാറുമെന്നാണ് ടൂർ ഓപ്പറേറ്റർമാർ പറയുന്നത്. അബുദാബിയിലെ യാസ് ഐലൻഡ്, കസാക്കിസ്‌ഥാൻ തുടങ്ങിയ സ്‌ഥലങ്ങളും ഇന്ത്യക്കാരുടെ ഇഷ്‌ട കേന്ദ്രങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതാണ്.
Most Read: ഒമ്പതാം ക്‌ളാസുകാരിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവം; യുവാവ് പിടിയിൽ