കോഴിക്കോട്: ഒമ്പതാം ക്‌ളാസ് വിദ്യാർഥിനിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ യുവാവ് പിടിയിൽ. യുവാവ് പെൺകുട്ടിയുടെ അയൽവാസിയും നേരത്തെ മയക്കുമരുന്ന് വിൽപ്പനയ്‌ക്ക് നടക്കാവ് പോലീസിന്റെ പിടിയിലാവുകയും ചെയ്‌ത ആളാണ്. പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്. കേസിൽ രണ്ടാം പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ഇൻസ്‌റ്റാഗ്രാം അക്കൗണ്ട് വഴിയായിരുന്നു ലഹരി ഇടപാടുകളെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. നിലവിൽ പിടിയിലായത് അവസാനത്തെ കണ്ണി മാത്രമാണ്. ഇതിന് പിന്നിൽ വലിയൊരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. പിടിയിലായ പ്രതിയുടെ വിശദമായ മൊഴിയെടുത്താൽ ഈ റാക്കറ്റിലേക്ക് എത്തിപ്പെടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ലഹരിസംഘം തന്നെ കാരിയറായി ഉപയോഗിക്കുക ആണെന്നും, ഏഴാം ക്‌ളാസ് മുതൽ എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിവസ്‌തുക്കൾ ഉപയോഗിക്കാറുണ്ടെന്നും ഒമ്പതാം ക്‌ളാസുകാരി കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. റോയൽ ഡ്രഗ്‌സ് എന്ന ഇൻസ്‌റ്റാഗ്രാം ഐഡി വഴി പരിചയപ്പെട്ടവരാണ് ലഹരിക്കെണിയിൽ അകപ്പെടുത്തിയതെന്നും കുട്ടി വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്.
കൈയിൽ ബ്ളേഡ് കൊണ്ട് വരഞ്ഞത് ശ്രദ്ധയിൽപ്പെട്ട മാതാവാണ് കുട്ടിയോട് കാര്യങ്ങൾ തിരക്കിയത്. സംശയം തോന്നിയ മാതാവ് കുട്ടി സ്‌കൂളിൽ പോകുമ്പോൾ പിന്തുടർന്നു. പല അപരിചിതരുമായി കുട്ടി സംസാരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. പലപ്പോഴും കുട്ടി ഏറെ വൈകിയാണ് വീട്ടിൽ എത്താറുള്ളത്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. തുടർന്ന് ഇക്കാര്യങ്ങൾ മാതാവ് സ്‌കൂൾ മാനേജ്‌മെന്റിനെ അറിയിച്ചു.
മൂന്ന് വർഷമായി ലഹരിസംഘത്തിന്റെ വലയിലാണ് പെൺകുട്ടിയെന്ന് കണ്ടെത്തി. എംഡിഎംഎ എത്തിക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. ഇൻസ്‌റ്റാഗ്രാമിൽ പരിചയപ്പെട്ടവരാണ് ലഹരിവിൽപ്പനയുടെ കണ്ണികളായി കുട്ടിയെ മാറ്റിയത്. ലഹരി കച്ചവടത്തിന്റെ ഗ്രൂപ്പിൽ കുട്ടിയെ ഉൾപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചൈൽഡ് ലൈനിലും മെഡിക്കൽ കോളേജ് എസിപിക്കും പരാതി നൽകിയിരുന്നു.
Most Read: മധു കൊലക്കേസ്; അന്തിമ വാദം കേൾക്കൽ ഇന്ന് മുതൽ- പ്രതീക്ഷയോടെ കുടുംബം