കൽപറ്റ: കോവിഡ് രണ്ടാം തരംഗം ഗുരുതരമായി തുടരുമ്പോഴും നൂൽപ്പുഴ പഞ്ചായത്തിൽ തൊഴിലുറപ്പ് പ്രവർത്തികൾ നിർത്തുന്നില്ലെന്ന് ആക്ഷേപം. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌ത ദിവസമായ വെള്ളിയാഴ്‌ചയും പഞ്ചായത്തിൽ തൊഴിലുറപ്പ് പ്രവർത്തികൾ നടന്നിരുന്നു. കർണാടകയുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ പഞ്ചായത്താണ് നൂൽപ്പുഴ. ഇവിടെ കോവിഡിനൊപ്പം ഷിഗല്ലയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.
പ്രതിസന്ധികൾ ഏറി വരുമ്പോഴും സാധാരണ തൊഴിലാളികളെ രോഗഭീതിയിലേക്ക് തള്ളിവിടുകയാണ് പഞ്ചായത്തെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. വയനാട്ടിൽ തന്നെ ഏറ്റവും കൂടുതൽ ആദിവാസി കോളനികൾ സ്‌ഥിതി ചെയ്യുന്ന പഞ്ചായത്ത് കൂടിയാണ് നൂൽപ്പുഴ.
നൂറുകണക്കിന് ആളുകളാണ് ദിവസംതോറും നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവും കോവിഡ് പരിശോധനക്കായി എത്തുന്നത്. ഏറെ പേർക്കും രോഗം സ്‌ഥിരീകരിക്കാറുമുണ്ട്. ശനിയാഴ്‌ച മാത്രമാണ് ഇവിടെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായത്.
ജില്ലയിൽ കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളിക്ക് രോഗം സ്‌ഥിരീകരിച്ചിരുന്നു. നിരവധി പേരാണ് ഇവരുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളത്. സ്‌ഥിതി വഷളായി കൊണ്ടിരിക്കുമ്പോഴും അതൊന്നും വകവെക്കാതെയാണ് പഞ്ചായത്ത് അധികൃതരുടെ നടപടി.
നൂൽപ്പുഴയിലെ 14ആം വാർഡിൽ ഷിഗല്ല വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ട് അധിക നാളായില്ല. ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പുലർത്തുമ്പോഴും തൊഴിലുറപ്പ് പ്രവർത്തികൾ നിർത്താതെ നിസംഗതയാണ് പഞ്ചായത്ത് അധികൃതർ കാണിക്കുന്നതെന്നാണ് പരാതി.
Also Read: 11 വനിതകൾ സഭയിലേക്ക്; പത്ത് പേരും ഇടത് മുന്നണിയിൽ നിന്ന്