ന്യൂഡെൽഹി: അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടുന്ന രാജ്യത്തെ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ചലച്ചിത്ര താരം താപ്‌സി പന്നു. 100 മില്യൺ ഫോളോവേഴ്‌സ് ഉള്ള പോപ്പ് ഗായിക റിഹാന്നയുടെ ട്വീറ്റിലൂടെയാണ് രാജ്യത്തെ കർഷക സമരം കൂടുതൽ പേരിലേക്ക് എത്തുന്നത്. എന്നാൽ റിഹാന്നയുടെ ട്വീറ്റിനെ എതിർത്ത് രാജ്യത്തെ പ്രമുഖർ അണിനിരന്നു. ഇപ്പോഴിതാ ഈ പ്രമുഖർക്കെതിരെ വിമർശനവുമായി വേറിട്ട ശബ്‌ദം ആവുകയാണ് തപ്‌സി.
‘ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ ഇളക്കിമറിച്ചെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കിൽ, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കിൽ, നിങ്ങളുടെ മൂല്യവ്യവസ്‌ഥയെ ശക്‌തിപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവർ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രൊപഗാണ്ട ടീച്ചറാകരുത്,’ താപ്‌സി പന്നു ട്വിറ്ററിൽ കുറിച്ചു. താപ്‌സിയുടെ ട്വീറ്റ് ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
If one tweet rattles your unity, one joke rattles your faith or one show rattles your religious belief then it’s you who has to work on strengthening your value system not become ‘propaganda teacher’ for others.
— taapsee pannu (@taapsee) February 4, 2021
കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനത്തിന് വിലക്ക് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ചായിരുന്നു റിഹാന്നയുടെ ട്വീറ്റ്. ഇതേകുറിച്ച് നമ്മള്‍ എന്തുകൊണ്ടാണ് സംസാരിക്കാത്തതെന്ന് സമരത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് റിഹാന്ന ചോദിച്ചു. എന്നാൽ റിഹാന്നയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കമുള്ള സിനിമാ-കായിക രംഗത്തെ പ്രമുഖർ രംഗത്തെത്തുക ആയിരുന്നു.
‘ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്‌റ്റ് പ്രൊപഗാണ്ട’ എന്നീ ഹാഷ് ടാഗുകളും താരങ്ങൾ നൽകിയിരുന്നു. ‘ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാവില്ല. പുറത്തു നിന്നുള്ളവര്‍ കാഴ്‌ചക്കാര്‍ മാത്രമാണ്. രാജ്യത്തിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കണം,’ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.
എന്നാൽ ഇത്തരത്തിലെ നിരവധിയായ സമാന പ്രതികരണങ്ങളിൽ നിന്നും വ്യത്യസ്‌തയാവുകയാണ് താപ്‌സി.
Read Also: ജനങ്ങൾക്ക് ഇരുട്ടടി; പാചക വാതകത്തിനും വില കൂട്ടി