ന്യൂഡെൽഹി: ദിനംപ്രതി വർധിക്കുന്ന ഇന്ധന വിലക്കൊപ്പം പാചക വാതക സിലിണ്ടറിന്റെ വിലയും കൂട്ടി. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് ഒറ്റയടിക്ക് 25 രൂപയാണ് കൂട്ടിയിരിക്കുന്നത്. നേരത്തെ വാണിജ്യ സിലിണ്ടറുകള്‍ക്കും വില കൂട്ടിയിരുന്നു. 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് കൊച്ചിയില്‍ വില 726 രൂപയായി. 19 കിലോ വാണിജ്യ സിലിണ്ടറിന് 1,535 രൂപ നല്‍കണം.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയാണ് പാചക വാതക സിലിണ്ടറുകളുടെയും വില ഉയര്‍ത്തുന്നത് എന്നാണ് കമ്പനികൾ നൽകുന്ന വിശദീകരണം. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126 രൂപയുടെ വർധനയാണ് പാചക വാതകത്തിന് ഉണ്ടായത്. 2020 ഡിസംബർ 2ന് 50 രൂപയും ഡിസംബർ 15ന് 50 രൂപയും വർധിപ്പിച്ചിരുന്നു. ഇതോടെ 600 രൂപയുണ്ടായിരുന്ന സിലിണ്ടറിന്റെ വില 726 ആയി ഉയർന്നു.
കോവിഡ് പ്രതിസന്ധിയിൽ നിന്ന് ഇനിയും മുക്‌തരാകാത്ത ജനങ്ങൾക്ക്, ദിനംപ്രതി ഉയരുന്ന ഇന്ധന വില വർധനക്ക് ഒപ്പം പാചക വാതകത്തിനും വില കുത്തനെ കൂടുന്നത് ഇരുട്ടടിയാകുകയാണ്. അന്താരാഷ്‌ട്ര വിപണിയിലെ വിലയെ അടിസ്‌ഥാനമാക്കി മാസം തോറും പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കാനാണ് എണ്ണ കമ്പനികളുടെ തീരുമാനം.
പെട്രോള്‍- ഡിസല്‍ വിലയിലും ഇന്ന് വർധന ഉണ്ടായിട്ടുണ്ട്. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും ആണ് കൂട്ടിയത്. കേരളത്തില്‍ കഴിഞ്ഞ മാസം 10 തവണയാണ് ഇന്ധന വില ഉയര്‍ന്നത്.
Also Read: കെഎസ്ആർടിസി ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ