തൃശൂർ: സംസ്‌ഥാനത്തെ വിദേശമദ്യ വിൽപന ശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കാൻ ശുപാർശ. മതിയായ സൗകര്യങ്ങൾ ഇല്ലാത്ത 96 മദ്യവിൽപന കേന്ദ്രങ്ങൾ മാറ്റി സ്‌ഥാപിക്കണമെന്നും ശുപാർശയിൽ പറയുന്നു. സംസ്‌ഥാന എക്സൈസ് കമ്മീഷണർ നികുതി വകുപ്പ് സെക്രട്ടറിക്കാണ് ശുപാർശ നൽകിയിരിക്കുന്നത്.
തിരക്കേറിയ വിൽപന കേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും കൗണ്ടറുകൾ പ്രവർത്തനസമയം മുഴുവൻ തുറക്കാനും ശുപാർശയുണ്ട്. ഇതിന് തയ്യാറാകാത്ത ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുക്കണമെന്നും എക്‌സൈസ് കമ്മീഷണർ നിർദ്ദേശിച്ചു. ബിവറേജസ് കോർപറേഷന്റെ 270 മദ്യവിൽപന ശാലകളും കൺസ്യൂമർ ഫെഡിന്റെ 39 വിൽപന ശാലകളുമാണ് നിലവിൽ സംസ്‌ഥാനത്തുള്ളത്.
തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ 1700 പേർക്ക് ഒരു വിദേശമദ്യശാലയേ ഉള്ളൂ എന്ന കാരണം കാണിച്ചാണ് എണ്ണം കൂട്ടാനുള്ള ശുപാർശ. വിൽപനശാല കൂട്ടുക വഴി മദ്യഉപഭോഗം പ്രോൽസാഹിപ്പിക്കുകയെന്ന് അർഥമില്ല. ഉപഭോക്‌താക്കളുടെ സൗകര്യം മെച്ചപ്പെടുത്തി സാമൂഹിക സാംസ്‌കാരിക അന്തസ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
കോടതി പരാമർശിക്കും പ്രകാരമുള്ള അന്തസും അവകാശവും സംരക്ഷിക്കുന്നതിന് വിദേശമദ്യശാലകളുടെ എണ്ണം കൂട്ടാൻ നിർദ്ദേശിച്ചുകൊണ്ടാണ് എക്‌സൈസ് കമ്മീഷണർ ആനന്ദകൃഷ്‌ണന്റെ റിപ്പോർട് അവസാനിക്കുന്നത്.
Also Read: സ്വര്‍ണക്കടത്ത്: കസ്‌റ്റംസിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരം; കെ സുധാകരന്‍