കൊച്ചി: ആലുവ ആലങ്ങാട് സ്‍ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിലായി. കേസിൽ ആറാം പ്രതിയായ പറവൂർ മന്നം സ്വദേശി സഹൽ ആണ് അറസ്‌റ്റിലായത്. യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്താണ് ഇയാൾ.
ആലുവ ആലങ്ങാട് സ്വദേശി നഹ്‌ലത്തിനാണ് ഭർതൃവീട്ടിൽ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നഹ്‌ലത്തിന്റെ പിതാവിനും മർദ്ദനമേറ്റിരുന്നു. സ്‍ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു.
തുടർന്ന് ഭർത്താവ് ജൗഹർ, ജൗഹറിന്റെ മാതാവായ സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിന്റെ സുഹൃത്ത് മുഹതാസ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളെ അറസ്‌റ്റ് ചെയ്യാൻ റൂറൽ എസ്‌പി അനുമതി നൽകിയിരുന്നു.
ഭർത്താവ് ഉൾപ്പടെ കേസിൽ പ്രതികളായ അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ഒക്‌ടോബറിലാണ് പറവൂർ മന്നം സ്വദേശി ജൗഹർ നഹ്‌ലത്തിനെ വിവാഹം കഴിച്ചത്.
അതേസമയം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ദർശിച്ചു. പ്രതികളെ നേരത്തെ അറസ്‌റ്റ് ചെയ്യാതിരുന്ന പോലീസിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്‌ഥയാണ് ഉണ്ടായതെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി.
Most Read: അർജുൻ ആയങ്കിയുടെ ഭാര്യ ചോദ്യം ചെയ്യലിന് ഹാജരാകണം; കസ്‌റ്റംസ് നോട്ടീസ് അയച്ചു