കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ പിടിയിലായ അർജുൻ ആയങ്കിയുടെ ഭാര്യക്ക് നോട്ടീസ് അയച്ച് കസ്‌റ്റംസ്. തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം, അർജുൻ ആയങ്കിയുടെ കണ്ണൂർ അഴീക്കോട്ടെ വീട്ടിലെ പരിശോധന കസ്‌റ്റംസ് അവസാനിപ്പിച്ചു. അർജുന്റെ വീട്ടിൽ നിന്നും നിർണായക തെളിവുകൾ കിട്ടിയതായി കസ്‌റ്റംസ് അറിയിച്ചു. സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകളാണ് ലഭിച്ചത്. ഡിജിറ്റൽ തെളിവുകളും കിട്ടിയെന്നു കസ്‌റ്റംസ് പറഞ്ഞു.
കേസിൽ അർജുൻ ആയങ്കിക്കെതിരെ ശക്‌തമായ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി കണ്ണൂരിൽ എത്തിച്ച അർജുൻ ആയങ്കിയുമായി വിവിധയിടങ്ങളിൽ കസ്‌റ്റംസ് തെളിവെടുപ്പ് നടത്തി. കേസിലെ പ്രധാന തെളിവായി കരുതുന്ന അർജുന്റെ ഫോൺ കണ്ടെത്തുന്നതിനായി പുഴയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. ഫോൺ പുഴയിൽ നഷ്‌ടപ്പെട്ടുവെന്നായിരുന്നു അർജുന്റെ മൊഴി. ഇതിന് പിന്നാലെയാണ് അർജുന്റെ അഴീക്കോട്ടുള്ള വീട്ടിൽ തെളിവെടുപ്പിനായി കസ്‌റ്റംസ് സംഘം എത്തിയത്.
Also Read: സാമ്പത്തിക ഇടപാട് കേസ്; ഹാജരാകാൻ ആവശ്യപ്പെട്ട് അനിൽ ദേശ്‌മുഖിന് ഇഡിയുടെ നോട്ടീസ്