ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യതലസ്‌ഥാനത്ത് സമരം നടത്തുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ചു. ടിക്റി അതിർത്തിയിൽ സമരം ചെയ്യുന്ന പഞ്ചാബ് മാൻസ സ്വദേശിയായ ഹർവിന്ദർ സിങ്ങാണ് മരിച്ചത്. 48 വയസായിരുന്നു.
ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ നൂറിലധികം കർഷകരാണ് ഡെൽഹിയിൽ മരണപ്പെട്ടത്. കൊടുംശൈത്യത്തെ തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് ഭൂരിഭാഗം കർഷക മരണങ്ങളുടെയും കാരണം. കൂടാതെ നിരവധി കർഷകർ ആത്‍മഹത്യ ചെയ്യുകയും ചെയ്‌തിരുന്നു.
കർഷകരുമായി കേന്ദ്രം കഴിഞ്ഞദിവസം നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്ന തീരുമാനത്തിൽ കേന്ദ്രസർക്കാർ ഉറച്ചു നിന്നതോടെയാണ് കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിൽ നടന്ന 11ആം തവണ ചർച്ചയും പരാജയപ്പെട്ടത്. അപാകതകളില്ലാത്ത സാഹചര്യത്തിൽ നിയമങ്ങൾ പിൻവലിക്കാൻ ഒരുക്കമല്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. എന്നാൽ ഇത് അംഗീകരിക്കാൻ കർഷക സംഘടനകളും തയ്യാറായില്ല.
Read also: വിമർശനം നേരിട്ട കോവാക്‌സിനും കേരളത്തിലെത്തി; ഉടൻ വിതരണം ചെയ്യില്ല