കണ്ണൂർ: ജില്ലയിലെ തോട്ടടയിൽ ബോംബേറിൽ കൊല്ലപ്പെട്ട ജിഷ്‌ണു ബോംബുമായി എത്തിയ സംഘത്തിലെ ഒരാൾ തന്നെയെന്ന് പോലീസ്. ഇക്കാര്യം പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ആക്രമി സംഘം ആദ്യം ഒരുതവണ ബോംബ് എറിഞ്ഞെങ്കിലും പൊട്ടിയില്ല. തുടർന്ന് രണ്ടാമത് എറിഞ്ഞ ബോംബ് ജിഷ്‌ണുവിന്റെ തലയിൽ വീഴുകയായിരുന്നു. കണ്ണൂർ ചക്കരക്കല്ല് ഏച്ചൂർ സ്വദേശി ജിഷ്‌ണുവാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം.
ഇന്നലെ തോട്ടടയിലെ വിവാഹ വീട്ടിൽ രാത്രി പാർട്ടി കഴിഞ്ഞ് ഗാനമേള നടന്നിരുന്നു. ഉച്ചഭാഷിണി പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ ഉടലെടുത്ത തർക്കമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. ഏച്ചൂരിൽ നിന്ന് വന്ന വരന്റെ സംഘവും വരന്റെ നാട്ടുകാരായ യുവാക്കളും രണ്ട് ചേരികളായി തിരിഞ്ഞാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. തുടർന്ന് പ്രശ്‌നം ഒത്തുതീർപ്പാക്കിയതിന് ശേഷമാണ് ഇന്ന് വിവാഹത്തിന് വരനും സംഘവും പോയത്.
വധൂഗൃഹത്തിൽ വിവാഹം കഴിഞ്ഞതിന് ശേഷം വരനും സംഘവും വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ബോംബ് പൊട്ടിയത്. ഏച്ചൂരിൽ നിന്നുള്ള സംഘമാണ് ബോംബുമായി വന്നത്. സംഘത്തിലെ ഒരാളാണ് മരിച്ച ജിഷ്‌ണു. നാടൻ ബോംബാണ് സംഘം ഉപയോഗിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആദ്യം എറിഞ്ഞ ബോംബ് പോലീസ് നിർവീര്യമാക്കി. ഇത് കസ്‌റ്റഡിയിൽ എടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.
Most Read: ബിജെപി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി; കെ സുരേന്ദ്രന്‍