പാലക്കാട് : ജില്ലയിൽ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്‌റ്റിൽ. ശരീരത്ത് കെട്ടി വച്ച നിലയിലാണ് ഇയാളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. വാളയാറിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് 2 കിലോ കഞ്ചാവ് ശരീരത്തിൽ കെട്ടി വച്ച നിലയിൽ പ്രതിയെ ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തത്. ബംഗാൾ മുതിഷിദബാർ സ്വദേശി ജനാമുൽ ഷൈക്കാ(28)ണ് അറസ്‌റ്റിലായത്.
പ്ളാസ്‌റ്റിക് കവറിനുള്ളിലാക്കിയ കഞ്ചാവ് അരക്കെട്ടിലും കാലിലും കയർ ഉപയോഗിച്ച് കെട്ടിവച്ച നിലയിലാണു സൂക്ഷിച്ചിരുന്നത്. അതിഥി തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്ന് ഇയാൾ എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. കോയമ്പത്തൂരിൽനിന്ന് പെരുമ്പാവൂരിലേക്കു പോയ ബസിൽ യാത്ര ചെയ്‌ത സാഹചര്യത്തിലാണ് തൃത്താല എക്‌സൈസ് റേഞ്ചും പാലക്കാട് എക്‌സൈസ് റേഞ്ചും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതിയെ പിടികൂടിയത്.
ഇൻസ്‌പെക്‌ടർമാരായ പി അഭിദാസ്, എം റിയാസ്, പ്രിവന്റീവ് ഓഫിസർമാരായ പിവി രാജേഷ്, സെയ്ദ് മുഹമ്മദ്, സിഇഒമാരായ ശ്രീജിത്ത് മിറാൻഡ, ആൽവിൻ ഭാസ്‌കർ, സി സാജൻ, ആർ രജിത്ത്, പി പ്രശാന്ത്, ആർ വിനീത്, കെ രാജേഷ്, പി രാഹുൽ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.
Read also : തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ; കേന്ദ്ര നിർദേശം