വയനാട്: പടിഞ്ഞാറത്തറ വെടിവെപ്പിന് ഇന്നേക്ക് ഒരു വയസ്. വെടിവെപ്പിൽ മാവോയിസ്‌റ്റ് നേതാവ് വേൽമുരുകൻ കൊല്ലപ്പെട്ടിരുന്നു. പടിഞ്ഞാറത്തറയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നതിന്റെ പശ്‌ചാത്തലത്തിൽ സംഭവത്തിൽ മജിസ്‌റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ, വർഷം ഒന്ന് കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം നവംബർ മൂന്നിനാണ് പടിഞ്ഞാറത്തറ മീൻമുട്ടി വനമേഖലയിൽ പോലീസും മാവോയിസ്‌റ്റ് സംഘവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. അന്നേ ദിവസം രാവിലെ 9.15 ഓടെയാണ് സംഭവം. പതിവ് വേട്ടയ്‌ക്ക് ഇറങ്ങിയ എസ്‌ഐ ബിജു ആന്റണിയുടെ തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്‌റ്റ് സംഘം വെടിയുതിർത്തെന്നായിരുന്നു പോലീസിന്റെ വാദം. ഏറ്റുമുട്ടലിൽ തമിഴ്‌നാട് തേനി സ്വദേശി വേൽമുരുകൻ കൊല്ലപ്പെട്ടിരുന്നു. വേൽമുരുകന്റെ ശരീരത്തിൽ നാൽപ്പതിലേറെ മുറിവുകൾ ഉണ്ടായിരുന്നതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
0.303 റൈഫിളും ലഘുരേഘകളും സ്‌ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. മാവോവാദികളാണ് ആദ്യം വെടിയുതിർത്തതെന്നാണ് വയനാട് പോലീസ് മേധാവി അറിയിച്ചിരുന്നത്. എന്നാൽ, ഒരു പോലീസ് ഉദ്യോഗസ്‌ഥനും സംഭവത്തിൽ പരിക്കേറ്റതായി റിപ്പോർട് വന്നിട്ടില്ല. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും വ്യാപകമായി ആക്ഷേപം ഉയർന്നതോടെയാണ് മജിസ്‌റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ, ഈ അന്വേഷണവും ഇപ്പോൾ നിലച്ച മട്ടാണ്. സംവത്തിൽ ദുരൂഹത നീക്കാൻ മജിസ്‌റ്റീരിയൽ അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നത്.
Most Read: സ്വർണക്കടത്ത് കേസ്; സ്വപ്‌ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും