തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ ജാമ്യം കിട്ടിയ സ്വപ്‌ന സുരേഷ് ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയേക്കും. 25 ലക്ഷത്തിന്റെ ബോണ്ടടക്കമുള്ള ഉപാധിയിലായിരുന്നു ജാമ്യം. ബോണ്ട് നടപടികളടക്കം പൂർത്തിയായാൽ അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വപ്‌നക്ക് ഇന്ന് പുറത്തിറങ്ങാം.
ഇന്നലെയാണ് സ്വർണക്കടത്ത് കേസിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ സ്വപ്‌ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തിയ സംഭവത്തിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ ഏഴു പ്രതികളുടെ അപേക്ഷയിലാണ് ഹൈക്കോടതി ജാമ്യം നൽകിയത്. സ്വപ്‌ന സുരേഷ്, പിആർ സരിത്ത്, റമീസ്, ജലാൽ, റബിൻസ്, ഷറഫുദീൻ, മുഹമ്മദാലി എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ഉത്തരവ്.
ജസ്‌റ്റിസ് വിനോദ് ചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷ അംഗീകരിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ മറ്റു കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ സ്വപ്‌ന സുരേഷ് ഒഴികെയുള്ളവർക്ക് ജയിലിൽ നിന്നും പുറത്തു പോകാനാവില്ല.
കസ്‌റ്റംസ്, ഇഡി കേസുകളില്‍ നേരത്തെ സ്വപ്‌നക്ക് ജാമ്യം ലഭിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കൊഫെപോസ നിയമം സ്വപ്‌നക്ക് എതിരെ ചുമത്തിയതും ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്‌ന പുറത്തിറങ്ങുന്നത്.
സാമ്പത്തിക തീവ്രവാദത്തിന്റെ ഭാഗമാണ് സ്വർണക്കടത്തെന്നാണ് ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ വാദിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ അട്ടിമറിക്കാനുള്ള ഏത് ശ്രമവും തീവ്രവാദമായി കാണണമെന്നും എൻഐഎ വാദിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ തള്ളിയാണ് ഇപ്പോൾ പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്.
Most Read: സാമ്പത്തിക തട്ടിപ്പ്; അനിൽ ദേശ്‌മുഖ് റിമാൻഡിൽ