ചെന്നൈ: പുകവലി, മദ്യപാനം തുടങ്ങിയവ പോലെ തന്നെ അപകടകരമായ ഒരു ആസക്തിയാണ് ചൂതാട്ടവും. ലോക്ക്ഡൗൺ സാഹചര്യത്തിൽ ദിനംപ്രതി നിരവധി ആളുകൾ ഉയർന്ന തോതിൽ ഓൺലൈൻ ചൂതാട്ടങ്ങളിൽ ഏർപ്പെടുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അനധികൃതമായി നടത്തിയ പല ചൂതാട്ട കമ്പനികൾക്കെതിരെയും പോലീസ് കേസ് എടുത്തിരുന്നു. ഇന്ത്യയിലും കേരളത്തിലുമടക്കം ഇത്തരം ഓൺലൈൻ കുരുക്കുകളിൽ അകപ്പെടുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ലോകത്തെ ഗ്യാബ്ലിങ് വ്യവസായത്തിന്റെ മൂല്യം 45,000 കോടിയോളമാണ്. സ്ലോട്ടോ ക്യാഷ് കസിനോ, വെഗാസ് ക്രിസ്റ്റ് കസിനോ, ലക്കി ക്രീസ് കസിനോ എന്നിവ ആഗോളതലത്തിൽ ചൂതാട്ടത്തിനു പേരെടുത്ത കമ്പനികളാണ്. ഓൺലൈൻ ഗ്യാബ്ലിങ്ങിന്റെ കുത്തക അമേരിക്കയുടെ കൈകളിലാണ്.
എന്താണ് ഓൺലൈൻ ചൂതാട്ടത്തിൽ നടക്കുന്നത് എന്നറിയാതെ പെട്ട് പോകുന്നവരാണ് കൂടുതലും. ഒരു ആപ്പ് ഡൗൺലോഡ് ചെയ്താണ് പലപ്പോഴും ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുക്കുന്നത്. പരമ്പരാഗത കസിനോകളുടെ രീതി പോലെ ചെറിയൊരു തുക നിക്ഷേപിച്ച് കളി തുടങ്ങുന്നവർ കുറച്ചു കഴിയുമ്പോൾ പെട്ടന്ന് പണം ഉണ്ടാക്കാനുള്ള ഭ്രമം മൂത്ത് കൂടുതൽ പണം നിക്ഷേപിച്ചു തുടങ്ങുന്നു. നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ കൂടുതൽ പണം ഇറക്കി കളിക്കുന്നവർ പലപ്പോഴും പറ്റിക്കപെടാറുണ്ട്.
ഓൺലൈൻ ചീട്ടുകളിയിൽ പണം നഷ്‌ടമായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിനെ തുടർന്ന് നിരവധി വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. പ്രമുഖ ഓൺലൈൻ ചൂതാട്ട ആപ്പായ ‘റമ്മി’യുടെ പരസ്യത്തിൽ അഭിനയിച്ചതിന് ഇന്ത്യൻ ക്രിക്കറ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. യുവാക്കളെ ചൂതാട്ടത്തിനു പ്രേരിപ്പിക്കുന്ന ഇത്തരം ആപ്പുകളുടെ പ്രചാരണം നടത്തിയതിനെ തുടർന്നായിരുന്നു ഹർജി.