ചെന്നൈ: സൈബർ ചൂതാട്ടങ്ങൾക്ക് കടിഞ്ഞാണിട്ട് തമിഴ്‌നാട് സർക്കാർ. ഓൺലൈൻ റമ്മിയടക്കം എല്ലാതരം ഓൺലൈൻ ചൂതാട്ടങ്ങളും നിരോധിച്ചുകൊണ്ടാണ് ഉത്തരവ്.
ഓൺലൈൻ ചൂതാട്ടം കളിക്കുന്നവർക്കും നടത്തുന്നവർക്കും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന രീതിയിലാണ് നിയമനിർമാണം. ഈ മാസം 26ന് തമിഴ്‌നാട് സർക്കാർ പാസാക്കിയ ഓർഡിനൻസിൽ ഗവർണർ ആർഎൻരവി ഒപ്പിട്ടതോടെയാണ് ഓൺലൈൻ ചൂതാട്ട നിയമം നിലവിൽ വന്നത്.
ഇത്തരം കളികളിൽ പണം നഷടമായി ആത്‍മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുകയും പ്രമുഖ ചലച്ചിത്ര താരങ്ങളടക്കം ഓൺലൈൻ റമ്മി പരസ്യങ്ങളിൽ എത്തുകയും ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നിയമ നിർമാണം.
മുൻപ് ഓൺലൈൻ ചൂതാട്ടത്തെ നിയന്ത്രിക്കാൻ അണ്ണാ ഡിഎംകെ സർക്കാർ നടപ്പാക്കിയ തമിഴ്‌നാട് ഗെയിമിംഗ് ആൻഡ് പൊലീസ് ലോസ് നിയമഭേദഗതി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് മറികടക്കാനാണ് പുതിയ നിയമം പാസാക്കിയത്.
ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്‌ടമായി ചെറുപ്പക്കാരടക്കം നിരവധി പേർ ജീവനൊടുക്കിയ സാഹചര്യത്തിലാണ് നിയമനിർമാണം. മദ്രാസ് ഹൈക്കോടതി മുൻ ജഡ്‌ജി കെ ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.
മറ്റു ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാനും തമിഴ്‌നാട് സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. ഇതിനായി ചീഫ് സെക്രട്ടറി റാങ്കിലുള്ള വിരമിച്ച ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിൽ ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി ഉടൻ നിലവിൽ വരും. ഇൻസ്പെക്‌ടർ ജനറൽ റാങ്കിൽ കുറയാത്ത വിരമിച്ച പൊലീസ് ഉദ്യോഗസ്‌ഥൻ, ഓൺലൈൻ ഗെയിമിംഗ് വിദഗ്‌ധൻ, മനരോഗ വിദഗ്‌ധൻ എന്നിവർ ഉൾപെടുന്നതായിരിക്കും അതോറിറ്റി.
Most Read: വിഴിഞ്ഞം സമരപ്പന്തൽ ഉടൻ പൊളിക്കണം: ഹൈക്കോടതി