തിരുവനന്തപുരം: ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമെന്ന് സംസ്‌ഥാന സർക്കാർ. നിലവിലുള്ള നിയമത്തിൽ ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കേരള സർക്കാർ വിജ്‌ഞാപനം പുറത്തിറക്കി. 1960ലെ കേരള ഗെയിമിംഗ് ആക്‌ട് സെക്ഷൻ 14എയിലാണ് ഓൺലൈൻ റമ്മി കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്തിയത്. വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.
ഓൺലൈൻ റമ്മിയും സമാനമായ ചൂതാട്ട പ്രവർത്തനങ്ങളും പ്രോൽസാഹിപ്പിക്കുന്ന വെബ് പോർട്ടലുകൾക്ക് എതിരെ ചലച്ചിത്ര സംവിധായകൻ പോളി വടക്കൻ നൽകിയ ഹരജി പരിഗണിച്ചു കൊണ്ടായിരുന്നു കോടതി നിർദേശം. കേസിൽ വിവിധ ഓൺലൈൻ റമ്മി പോർട്ടലുകളുടെ ബ്രാന്റ് അംബാസഡർമാരായ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി, അഭിനേതാക്കളായ തമന്ന ഭാട്ടിയ, അജു വർഗീസ് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു.
കേരളത്തിലെ നിലവിലുള്ള നിയമം അനുസരിച്ച് പരസ്യമായി പണം വെച്ച് ചീട്ടുകളിക്കുന്നത് അടക്കമുള്ള കുറ്റകൃത്യങ്ങളിൽ പോലീസിന് നിയമനടപടി സ്വീകരിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഓൺലൈൻ വഴിയുള്ള ചൂതാട്ടം ഈ പരിധിയിൽ വരുന്നില്ലായിരുന്നു. ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓൺലൈൻ റമ്മി ആപ്പുകൾ സംസ്‌ഥാനത്ത് സജീവമായത്.
എന്നാൽ ആപ്പ് മുഖേന നിരവധി പേർക്ക് പണം നഷ്‌ടമാവുകയും, ഒരു ആത്‍മഹത്യ നടക്കുകയും ചെയ്‌തതോടെ വിമർശനങ്ങൾ ഉയർന്നിരുന്നു. നിയമഭേദഗതി വന്നതോടെ പോലീസിന് പരാതി ലഭിക്കുന്ന മുറക്ക് കേസ് രജിസ്‌റ്റർ ചെയ്‌ത് നടപടി സ്വീകരിക്കാൻ കഴിയും.
Read Also: കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു; കോൺഗ്രസിന് ആന്റണിയുടെ മുന്നറിയിപ്പ്