തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കോൺഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്‌ഥാനാർഥി ജയിക്കുന്ന കാലം കഴിഞ്ഞു. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോരാ, വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്ക് സ്വീകാര്യമായ സ്‌ഥാനാർഥികളെ നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആഴക്കടൽ മൽസ്യബന്ധന വിവാദവും പിഎസ്‌സി സമരവും ഇടത് സർക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാമെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. പാർട്ടിയുടെ സംസ്‌ഥാന അധ്യക്ഷ സ്‌ഥാനം തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് തടസമല്ലെന്നും, കേന്ദ്ര നേതൃത്വം എതിർക്കില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്‌തമാക്കി. മുല്ലപ്പള്ളിക്ക് പകരം കെ സുധാകരൻ കെപിസിസി പ്രസിഡണ്ട് പദവിയിൽ എത്തുമെന്നും രണ്ട് ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനയുണ്ട്.
സ്വയം പ്രഖ്യാപിത സ്‌ഥാനാർഥികൾ വേണ്ടെന്നു കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്. സിറ്റിങ് എംഎൽഎമാർ ഇല്ലാത്ത മണ്ഡലങ്ങളിൽ പുതുമുഖങ്ങൾക്കു മുൻഗണന നൽകും. 40നും 50നും ഇടയിൽ പ്രായമുള്ളവരായിരിക്കണം കൂടുതൽ സ്‌ഥാനാർഥികളെന്നും യോഗത്തിൽ ധാരണയായി.
Also Read: കേരള പോലീസിന്റെ സ്‌ഥാനം ബൂത്തിന് പുറത്ത്; പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേന; മീണ