തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാനദണ്ഡങ്ങൾ വിശദീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. കേരളത്തിലെ പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേരള പോലീസിന്റെ സ്‌ഥാനം ബൂത്തിന് പുറത്ത് മാത്രമാകും. കള്ളവോട്ട് തടയാൻ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വെബ് കാസ്‌റ്റിങ് വിപുലമാക്കും. നിക്ഷ്‌പക്ഷമായ വോട്ടിങ് നടപ്പാക്കാനും അതിനോടൊപ്പം സുരക്ഷഉറപ്പാക്കി കൊണ്ടുള്ള പോളിങ് പ്രക്രിയ നടപ്പാക്കാനും വേണ്ടിയുള്ള നടപടികളാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പ്രധാനമായും പ്രഖ്യാപിച്ചത്.
കേരളത്തിന്റെ പലഭാഗത്തും കള്ളവോട്ടിന്റെ പ്രശ്‌നം ഉള്ളതിനാൽ പോളിങ് ഉദ്യോഗസ്‌ഥർ ഇതിനെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഉദ്യോഗസ്‌ഥർ സംസ്‌ഥാന സർക്കാരിനെയോ ഇനി വരാനിരിക്കുന്ന സർക്കാരിനെയോ ഭയന്ന് കൊണ്ട് നടപടികൾ എടുക്കാൻ മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിക്ഷ്‌പക്ഷമായും നിർഭയമായുമുള്ള നടപടികൾ ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പശ്‌ചാത്തലത്തിൽ വളരെ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് സംസ്‌ഥാനത്ത് ഒരുക്കുക. ബൂത്തുകളിൽ അണുനശീകരണ പ്രക്രിയ തുടങ്ങിയിട്ടുണ്ട്. ഉദ്യോഗസ്‌ഥരുടെ സുരക്ഷ, വാക്‌സിനേഷൻ തുടങ്ങിയ കാര്യങ്ങളും പുരോഗമിക്കുകയാണ്. കൂടാതെ, ഇലക്ഷൻ റിപ്പോർട് ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകർക്കും തപാൽ വോട്ട് സംവിധാനം ഒരുക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
പ്രശ്‌നബാധിത, മാവോയിസ്‌റ്റ് മേഖലകൾ ഒഴിച്ച് ബാക്കി ഇടങ്ങളിലെല്ലാം തന്നെ പോളിങ് സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ആയിരിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
Also Read: വാളയാർ കേസ്; തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ