പാലക്കാട് : വാളയാർ കേസിൽ നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്‌തു. കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഉണ്ടാകുന്നതിന് മുൻപ് നടപടി സ്വീകരിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടിരുന്നത്. ഇത് നടപ്പാക്കാത്ത സാഹചര്യത്തിലാണ് തല മുണ്ഡനം ചെയ്‌ത് സമരം ശക്‌തമാക്കാൻ തീരുമാനിച്ചത്.
വാളയാർ പെൺകുട്ടികളുടെ അമ്മക്കൊപ്പം തന്നെ പ്രതിഷേധം അറിയിച്ച് ഡിഎച്ച്ആർഎം മേധാവി സലീന പ്രക്കാനം, സാമൂഹിക പ്രവർത്തകയും കവയിത്രിയുമായ ബിന്ദു കമലൻ എന്നിവരും തല മുണ്ഡനം ചെയ്‌തു. കൂടാതെ ഇവർക്ക് പിന്തുണയുമായി പാലക്കാട് എംപി രമ്യ ഹരിദാസ്, മഹിളാ കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ ലതികാ സുഭാഷ് എന്നിവരും സമരമുഖത്തെത്തി.
തല മുണ്ഡനം ചെയ്‍ത പെൺകുട്ടികളുടെ അമ്മ സ്‌ത്രീസുരക്ഷ എവിടെയെന്ന് സർക്കാർ മറുപടി പറയട്ടെയെന്ന് പറഞ്ഞു. കൂടാതെ 14 ജില്ലകളിലും സഞ്ചരിച്ച് പ്രതിഷേധം അറിയിക്കുമെന്നും അവർ വ്യക്‌തമാക്കി. തങ്ങളോടൊപ്പം ജനങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന് കരുതുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Read also : അൽഷിമേഴ്‌സിന് ഇന്ത്യയിൽ മരുന്നൊരുങ്ങുന്നു; പ്രതീക്ഷയോടെ ശാസ്‌ത്രലോകം