കൽപ്പറ്റ: കർണാടകയിൽ ലോക്ക്‌ഡൗൺ തുടങ്ങിയതിനെ തുടർന്ന് അതിർത്തികളിലൂടെ അത്യാവശ്യയാത്രകൾ മാത്രം അനുമതി. ബുധനാഴ്‌ച ചുരുങ്ങിയ വാഹനങ്ങൾ മാത്രമേ ചെക്ക് പോസ്‌റ്റുകൾ കടന്നു പോയുള്ളൂ. കേരള-കർണാടക അതിർത്തി പങ്കിടുന്ന മുത്തങ്ങ, ബാവലി, തോൽപ്പെട്ടി എന്നീ മൂന്ന് ചെക്ക് പോസ്‌റ്റുകളിലും വാഹനങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു.
ഇന്നും സമാനസ്‌ഥിതി തന്നെയാണ് നിലവിലുള്ളത്. ചരക്കുവാഹനങ്ങളും പച്ചക്കറി വാഹനങ്ങളും കടത്തിവിട്ടു. യാത്രാവാഹനങ്ങൾ കർണാടക അനുവദിക്കുന്നില്ല. കേരളത്തിൽനിന്ന് കർണാടകയിലേക്ക് ബസ് സർവീസുകൾ നിർത്തി. ചൊവ്വാഴ്‌ച രാത്രിമുതലാണ് രണ്ടാഴ്‌ചത്തേക്ക് കർണാടകയിൽ ലോക്ക്‌ഡൗൺ തുടങ്ങിയത്. അത്യാവശ്യമല്ലാത്ത ഒരുവാഹനവും കർണാടക പ്രവേശിപ്പിക്കുന്നില്ല. പുറത്തേക്ക് വിടുന്നുമില്ല.
സ്വകാര്യവാഹനങ്ങളിൽ കേരളത്തിലേക്ക് വന്ന യാത്രക്കാരെ പലയിടങ്ങളിലും തടഞ്ഞ് തിരിച്ചയച്ചു. കാരണങ്ങൾ ബോധിപ്പിച്ച അപൂർവം യാത്രക്കാർക്ക് മാത്രമേ അതിർത്തി കടക്കാനായുള്ളൂ. ബോർഡർ ഫെസിലിറ്റേഷൻ സെന്ററുകളിൽ ബുധനാഴ്‌ച തിരക്ക് കുറവായിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആളുകൾ കൂട്ടത്തോടെ എത്തിയിരുന്നു.
ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിൽ വരാൻ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്. രജിസ്‌റ്റർ ചെയ്യാതെ വരുന്നവർക്ക് രജിസ്‌ട്രേഷൻ നടത്തുന്നതിനായി അതിർത്തിയിൽ ഫെസിലിറ്റേഷൻ സെന്ററുകളിൽ കേരളം സൗകര്യം ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന് ശേഷമേ തുടർയാത്ര അനുവദിക്കൂ.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവർ ഫെസിലിറ്റേഷൻ സെന്ററിൽ ആർടിപിസിആർ പരിശോധനക്ക് സ്രവം നൽകണം. പിന്നീട് 14 ദിവസം ഹോം ക്വാറന്റെയ്‌നിൽ ഇരിക്കണം. ഫലം നെഗറ്റീവാണെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുറത്തിറങ്ങാം. പോസിറ്റീവാണെങ്കിൽ ചികിൽസ തേടണം.
Read Also: പത്തനംതിട്ടയിൽ ഓക്‌സിജൻ കരുതൽ ശേഖരം കുറയുന്നു; പ്രതിസന്ധി