കോട്ടയം: ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്നത് നിർഭാഗ്യകരമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് സമിതിയംഗവുമായ ഉമ്മൻചാണ്ടി. നാല് പതിറ്റാണ്ടുകളോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെ.എം മാണി യുഡിഎഫിന്റെ ഉയർച്ചയിലും താഴ്‌ചയിലും ഒപ്പം നിൽക്കുകയും ഇടതുമുന്നണിക്കെതിരേ തോളോടുതോൾ ചേർന്ന് നിന്ന് വീറോടെ പോരാടുകയും ചെയ്‌തിരുന്നു എന്ന് ഉമ്മൻചാണ്ടി ഓർമിപ്പിച്ചു.
ഇത്തരമൊരു തീരുമാനം മാണി സാർ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും എടുക്കുമായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയ ഉമ്മൻചാണ്ടി ജനാധിപത്യ മതേതര വിശ്വാസികളായ അണികൾ ഈ തീരുമാനം അംഗീകരിക്കില്ലെന്നും വ്യക്‌തമാക്കി.
Also Read: ഇടത് പക്ഷത്തോടൊപ്പം ചേര്‍ന്ന തീരുമാനം സ്വാഗതാര്‍ഹം; മുഖ്യമന്ത്രി
‘കേരളാ രാഷ്‌ട്രീയത്തിൽ കെ.എം മാണിയെ വേട്ടയാടിയത് പോലെ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും കായികമായിപ്പോലും അദ്ദേഹത്തെ തടഞ്ഞു. വ്യാജ ആരോപണങ്ങൾ കൊണ്ട് മൂടി. അപ്പോഴും മാണി സാർ ഒരു തെറ്റും ചെയ്‌തിട്ടില്ല എന്ന് ഉറച്ച് വിശ്വസിച്ച യുഡിഎഫ് സിപിഎമ്മിനെതിരേ ശക്‌തമായി പോരാടി. അപവാദങ്ങളിൽ നിന്നും ആരോപണങ്ങളിൽ നിന്നും അഗ്‌നിശുദ്ധി വരുത്തി പുറത്തുവരാൻ അദ്ദേഹത്തിനൊപ്പം നിന്നു. അത് വിസ്‌മരിച്ചു കൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ രാഷ്‌ട്രീയ വഞ്ചനയാണ്. മാണി സാറിന്റെ ആത്‌മാവ് ഇത് പൊറുക്കില്ല’ – ഉമ്മൻചാണ്ടി പറഞ്ഞു.