കാസർഗോഡ്: ജനുവരി മൂന്ന് മുതൽ കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അക്കാഡമിക് ബ്ളോക്കിലായിരിക്കും ഒപി പ്രവര്‍ത്തിക്കുകയെന്നും മന്ത്രി അറിയിച്ചു. എത്രയും വേഗം ജനങ്ങള്‍ക്ക് ഒപി സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. ആശുപത്രി കെട്ടിടത്തിന്റെ നിർമാണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാതെയാണ് അക്കാഡമിക് ബ്ളോക്കില്‍ ഒപി സേവനം സജ്‌ജമാക്കിയത്.
മെഡിക്കല്‍, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്‌ടർമാരുടെ സേവനവും ഉറപ്പ് വരുത്തി. സര്‍ജറി, ഇഎന്‍ടി, ഒഫ്‌താൽമോളജി, ദന്തല്‍ ഒപികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി വ്യക്‌തമാക്കി.
ഒപി തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ന്യൂറോളജിസ്‌റ്റിനെ നിയമിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കിയത്. ഇവരുടെ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയില്‍ മെഡിക്കല്‍ കോളേജില്‍ ഇവരുടെ ചികിൽസക്കായി കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
Most Read: കോഴിക്കോട് ബീച്ചിലേക്ക് ഇന്ന് അഞ്ച് മണിമുതൽ പ്രവേശനമില്ല