തിരുവനന്തപുരം: കിഫ്ബിക്കെതിരെ ബിജെപിയും കോൺഗ്രസും ഒത്തുകളിക്കുന്നെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കിഫ്ബിക്കെതിരായ ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യമാണെന്നും സിഎജി അംസബന്ധം എഴുന്നെള്ളിച്ചാൽ തുറന്ന് കാട്ടുമെന്നും മന്ത്രി പറഞ്ഞു. വീണിടത്ത് കിടന്ന് ഉരുളുന്ന നിലപാടാണ് ചെന്നിത്തലയുടേതെന്നും മന്ത്രി വിമർശിച്ചു. പ്രസക്‌തമായ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ പക്കൽ മറുപടിയില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
1999ൽ കിഫ്‌ബി രൂപം കൊണ്ട ശേഷം ഇടത് സർക്കാർ വായ്‌പയെടുത്തിരുന്നു. 2002, 2003 വർഷങ്ങളിൽ യുഡിഎഫും വായ്‌പയെടുത്തു. ഭരണഘടനാ വിരുദ്ധമെന്ന് ആരും പറഞ്ഞില്ല- മന്ത്രി പറയുന്നു. കിഫ്ബിയില്‍ സിഎജി ഓഡിറ്റ് വേണ്ടെന്ന് വെക്കുന്നത് യുഡിഎഫാണ്. ഇപ്പോഴും കിഫ്ബി അതേ നിലപാടാണ് എടുത്തത്. അതില്‍ എന്താണ് തെറ്റെന്ന് പറയാന്‍ പ്രതിപക്ഷം തയാറാകണം. നിങ്ങളുടെ കാലത്ത് എന്തുകൊണ്ടാണ് ഓഡിറ്റ് വേണ്ടെന്ന് തീരുമാനിച്ചതിന്റെ കാരണം ആദ്യം വ്യക്‌തമാക്കണമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
ലാവ്‌ലിൻ കേസിൽ സിഎജി കരട് റിപ്പോർട്ട് അടിസ്‌ഥാനമാക്കിയായിരുന്നു കള്ളപ്രചാരണമെന്നും മന്ത്രി പറയുന്നു. ‘പ്രതിപക്ഷ നേതാവ് ലാവ്‌ലിന്‍ കേസ് തുടങ്ങിയതുമായി ബന്ധപ്പെട്ട് ഒന്നാലോചിക്കണം. ഒരു സിഎജി കരട് റിപ്പോര്‍ട്ട് വച്ചാണ് ലാവ്‌ലിന്‍ കേസിന്റെ തുടക്കം. 374 കോടി രൂപ മുടക്കിയതിന് ഒരു ഗുണവും സംസ്‌ഥാനത്തിന് ഉണ്ടായില്ല എന്നാണ് ആ കരട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മൊത്തം പാഴായി പോയി എന്നും കരട് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇത് ചോര്‍ത്തിയാണ് 10 വര്‍ഷത്തോളം ആറാടിയത്. പിന്നീട് ഇക്കാര്യം തിരുത്തി സിഎജി പൂര്‍ണ്ണ റിപ്പോര്‍ട്ട് നല്‍കിയപ്പോഴും രമേശ് ചെന്നിത്തല ആആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പഴയ കരട് റിപ്പോര്‍ട്ടിലെ വിവരമാണ് ഉദ്ധരിച്ചത്. ഇന്നും 374 കോടിയുടെ കണക്കുവെച്ചാണ് പ്രചാരണം’- തോമസ് ഐസക്ക് പറഞ്ഞു. ഭരണഘടനാ വിരുദ്ധമെന്ന പരാമർശങ്ങളുടെ ഉന്നം രാഷ്‌ട്രീയ മുതലെടുപ്പാണെന്നും മന്ത്രി പറഞ്ഞു. കിഫ്‌ബി മസാലബോണ്ട് സ്വീകരിച്ചത് നിയമ വിധേയമാണെന്നും ധനമന്ത്രി വ്യക്‌തമാക്കി.