ന്യൂ ഡെല്‍ഹി: കോവിഡ് -19 പകര്‍ച്ചവ്യാധി മൂലമുള്ള കാലതാമസത്തിനു ശേഷം പാര്‍ലമെന്റിന്റെ 18 ദിവസത്തെ മണ്‍സൂണ്‍ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഇരുസഭകളും നാല് മണിക്കൂര്‍ വീതമാകും ഓരോ ദിവസവും സമ്മേളിക്കുക. മാത്രമല്ല, ചോദ്യോത്തര വേളയും ഒഴിവാക്കി. മാര്‍ച്ച് 23 ന് നടപടികള്‍ നിര്‍ത്തിവച്ച ശേഷം ഇതാദ്യമായാണ് യോഗം ചേരുന്നത്. കൃത്യമായ പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് സമ്മേളനം ചേരുക. സാമൂഹ്യ അകലം പാലിക്കുന്നതിനായി പ്രത്യേക ഇരിപ്പിടങ്ങളുടെ ക്രമീകരണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
മണ്‍സൂണ്‍ സെഷനായി വെര്‍ച്വല്‍, ഹൈബ്രിഡ് മീറ്റിംഗുകളുടെ ഉള്‍പ്പെടെ നിരവധി സാധ്യതകള്‍ പരിശോധിച്ച ശേഷമാണ് ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ പൂര്‍ണ്ണമായ ശാരീരിക സെഷന്‍ നടത്താന്‍ തീരുമാനിച്ചത്. നിലവിലെ പദ്ധതി പ്രകാരം ലോകസഭയിലെ അംഗങ്ങള്‍ക്ക് ലോകസഭ, ഗാലറികള്‍, രാജ്യസഭയുടെ ചേംബര്‍, ഗാലറികള്‍ എന്നിവയില്‍ ഇരിക്കാമെങ്കിലും മുതിര്‍ന്നവര്‍ക്ക് ഇരു ചേംബറുകളിലും യോഗത്തില്‍ ഇരിക്കാം. കൂടാതെ ഷിഫ്റ്റുകള്‍ക്കിടയില്‍ അണുനശീകരണവും നടത്തും. എല്ലാവര്‍ക്കും മുഖാവരണങ്ങളും നിര്‍ബന്ധമാണ്.
അടിസ്ഥാന അണുനശീകരണ പ്രോട്ടോക്കോളുകള്‍ക്ക് പുറമെ മന്ത്രിമാര്‍, എംപിമാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, പാര്‍ലമെന്റില്‍ പ്രവേശിക്കുന്ന മറ്റുള്ളവര്‍ എന്നിവരെ കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തും.എല്ലാവരും സെഷന്‍ ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും പരിശോധനക്ക് വിധേയരാകണമെന്ന് ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ള നേരത്തെ വ്യക്തമാക്കിയിരുന്നു.
പകര്‍ച്ചവ്യാധി കണക്കിലെടുത്ത്, രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ 7 വരെയും രണ്ട് ഷിഫ്റ്റുകളിലായി ആണ് സെഷന്‍ നടക്കുക. ആദ്യ ദിവസം ഒഴികെ രാജ്യസഭ രാവിലത്തെ ഷിഫ്റ്റിലും ലോകസഭ വൈകുന്നേരവും ചേരും.
Also Read: ഫോൺ രേഖ പരിശോധിക്കും
പകര്‍ച്ചവ്യാധി മൂലം വെട്ടിക്കുറച്ച പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ ചോദ്യാവലി ഉണ്ടാവുകയില്ല., കൂടാതെ അംഗങ്ങള്‍ പൊതു പ്രാധാന്യമുള്ള കാര്യങ്ങള്‍ ഉന്നയിക്കുന്ന സീറോ അവര്‍ കുറക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം പാര്‍ലമെന്റിനെ ”നോട്ടീസ് ബോര്‍ഡായി” കുറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. ചോദ്യോത്തര വേള ഒഴിവാക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.
നേരത്തെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍ക്ക് പകരമായി പാര്‍ലമെന്റ് സമ്മേളനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന 11 നിയമങ്ങളില്‍ നാലെണ്ണത്തെയും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും എതിര്‍ക്കുന്നുണ്ട്. മാത്രവുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
അതേസമയം ചൈനയുമായുള്ള പ്രശ്‌നങ്ങള്‍, പിഎം കെയേഴ്‌സ് ഫണ്ടിനെച്ചൊല്ലിയുള്ള തര്‍ക്കം, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, സാമ്പത്തിക സ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആക്രമണങ്ങളെ നേരിടാന്‍ ഭരണകക്ഷിയും തയ്യാറെടുക്കുക ആണെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
എന്നിരുന്നാലും, പ്രതിപക്ഷത്തിന്റെ ഇടയിലെ ഐക്യത്തിന്റെ അഭാവവും കോണ്‍ഗ്രസിന് ഉള്ളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയും സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ആക്രമണത്തെ ദുര്‍ബലപ്പെടുത്തും എന്നാണ് ബിജെപി കരുതുന്നത്.