ജയിലിനുള്ളിൽ നടക്കുന്നത് എന്തെന്നറിയാൻ ആകാംക്ഷയുണ്ടോ? 500 രൂപയുമായി കർണാടകയിലേക്ക് പോകൂ, 24 മണിക്കൂർ ഒരു ജയിൽപുള്ളിയായി കഴിയാം. കർണാടക ബെലാഗവിയിലെ ഹിൻഡാൽഗ സെൻട്രൽ ജയിൽ അധികൃതരാണ് ഈ അപൂർവ അവസരം ഒരുക്കുന്നത്. സിനിമകളിലൂടെയും കേട്ടറിഞ്ഞ കഥകളിലൂടെയും മാത്രം പരിചയമുള്ള ജയിൽ ജീവിതം അടുത്തറിയാൻ കൗതുകമുള്ള ആളുകൾക്ക് ഒരു മികച്ച അവസരമാണിത്. ഒപ്പം അധികൃതർക്ക് ജയിൽ ടൂറിസത്തിലൂടെ പുതിയൊരു വരുമാനമാർഗവും സാധ്യമാകും.
‘ജയിൽ പുള്ളികളെ’ വെൽക്കം ചെയ്‌ത് തുടങ്ങാൻ സംസ്‌ഥാന സർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ഹിൻഡാൽഗ ജയിൽ അധികൃതർ. പക്ഷേ, വിനോദ സഞ്ചാരികളെ പോലെ ഉല്ലസിച്ച് നടക്കാമെന്ന മോഹത്തിൽ ആരും ഈ ജയിലിന്റെ പടി കടക്കേണ്ട. മറ്റ് തടവുകാരോടെന്ന പോലെ തന്നെയാകും സന്ദർശകരോടും പോലീസുകാർ പെരുമാറുക. ജയിൽ പുള്ളികളുടെ യൂണിഫോമും ഇവർ ധരിക്കേണ്ടി വരും. തടവുപുള്ളികൾക്ക് നൽകുന്നത് പോലെ യൂണിഫോമിൽ നമ്പറും ലഭിക്കും.
പുലർച്ചെ മണിയടിയോടെ ദിനചര്യകൾ ആരംഭിക്കും. പ്രത്യേക ഭക്ഷണം ഒന്നും ലഭിക്കില്ല. ജയിലിനുള്ളിൽ നൽകുന്ന ഭക്ഷണം തന്നെ കഴിക്കണം. കൂടാതെ ജയിലിനുള്ളിൽ പൂന്തോട്ട നിർമാണം, പാചകം, ശുചീകരണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിലും പങ്കുചേരണം.
രാവിലെ അഞ്ച് മണിക്ക് ജയിലുദ്യോഗസ്‌ഥൻ വിളിച്ചുണർത്തും. ചായക്ക് മുൻപ് സെല്ലിനകം വൃത്തിയാക്കിയിരിക്കണം. ഒരു മണിക്കൂറിന് ശേഷം പ്രഭാതഭക്ഷണം ലഭിക്കും. പതിനൊന്ന് മണിക്ക് ചോറും സാമ്പാറും, പിന്നെ രാത്രി ഏഴ് മണിക്ക് മാത്രമേ ആഹാരം ലഭിക്കൂ. ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം സസ്യേതര ഭക്ഷണം കിട്ടും. ശനി, ഞായർ ദിവസങ്ങളിൽ എത്തുകയാണെങ്കിൽ സ്‌പെഷ്യൽ ഭക്ഷണം ആസ്വദിക്കാം- ജയിലധികൃതർ പറയുന്നു.
രാത്രി ഭക്ഷണത്തിന് ശേഷം പായും കിടക്കയും സ്വയമെടുത്ത് അനുവദിച്ച സെല്ലുകളിലേക്ക് പോയി മറ്റുള്ളവരോടൊപ്പം നിലത്ത് കിടന്നുറങ്ങണം. സെല്ലുകൾ പൂട്ടിയിടും. ചിലപ്പോൾ വല്യ ജയിൽ പുള്ളികളോടൊപ്പമാകും നിങ്ങളുടെ താമസം. നിലവിൽ വധശിക്ഷ കാത്തുകഴിയുന്ന 29 കൊടുംകുറ്റവാളികൾ ഹിൻഡാൽഗ ജയിലിലുണ്ട്. വീരപ്പന്റെ കൂട്ടാളികളും സീരിയൽ കില്ലറും മുതൽ ബലാൽസംഗ കേസ് പ്രതികൾ വരെ ഇവിടെയുണ്ട്.
പ്രതികളോടൊപ്പം കഴിയുന്നത് ജയിൽ വാസത്തെ കുറിച്ച് കൂടുതൽ മനസിലാക്കാൻ സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇത് കുറ്റകൃത്യങ്ങളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയും പോലീസ് ഉദ്യോഗസ്‌ഥർ പങ്കുവെച്ചു.
Also Read: ‘ഏഴര വര്‍ഷം നടന്നത് മാനസിക പീഡനം’; കോടതിയോട് നന്ദി പറഞ്ഞ് തരൂർ