ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായുള്ള ഒൻപതാം വട്ട ചർച്ചയും ഫലം കാണാതെ പിരിഞ്ഞു. അടുത്ത യോഗം ജനുവരി 19ന് ഉച്ചക്ക് 12 മണിക്ക് നടക്കും.
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാൻ സുപ്രീം കോടതി സമിതിയെ നിയോഗിച്ചതിന് ശേഷമുള്ള ആദ്യ യോഗമാണിത്. കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ, റെയിൽവേ, വാണിജ്യ, ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ, പഞ്ചാബ് എംപിയായ വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് 40ഓളം കർഷക യൂണിയനുകളുടെ പ്രതിനിധികളുമായി നാല് മണിക്കൂറോളം ചർച്ച നടത്തിയത്.
എന്നാൽ കേന്ദ്ര സർക്കാരും കർഷകരും മുൻ നിലപാടിൽ ഉറച്ചു നിന്നതോടെ ചർച്ച വീണ്ടും പരാജയപ്പെടുക ആയിരുന്നു. ഒൻപതാം വട്ട ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിൽ പ്രതിഷേധ പരിപാടികൾ കൂടുതൽ കടുപ്പിക്കാനാകും കർഷകർ തീരുമാനിക്കുക. നരേന്ദ്ര മോദി സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണം എന്നതാണ് കർഷകരുടെ ആവശ്യം. എന്നാൽ നിയമം പിൻവലിക്കില്ലെന്നും ഭേദഗതി ആവാമെന്നും ഉള്ള നിലപാടാണ് കേന്ദ്ര സർക്കാരിന് ഉള്ളത്.
അതേസമയം, കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്ഭവന്റെ മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. ഡെല്‍ഹി ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രതിഷേധവുമായി എത്തി.
“കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേ മതിയാകൂ. ഈ നിയമങ്ങള്‍ പിന്‍വലിക്കും വരെ കോണ്‍ഗ്രസ് പിന്നോട്ടില്ല. ഈ നിയമങ്ങള്‍ കര്‍ഷകരെ സഹായിക്കാനുള്ളവയല്ല, അവരെ ഇല്ലാതാക്കാനുള്ളവയാണ്”- രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ‘സ്‌പീക്ക് അപ്പ് ഫോര്‍ കിസാന്‍ അധികാര്‍’ എന്ന ക്യാംപയിന്റെ ഭാഗമായായിരുന്നു ഇന്നത്തെ പ്രതിഷേധം. കോണ്‍ഗ്രസ് രാജ്യമെമ്പാടും ഇന്ന് കിസാന്‍ അധികാര്‍ ദിവസമായി ആചരിക്കുകയാണ്. രാജ്ഭവനു മുന്നില്‍ ഒത്തുചേരാന്‍ എല്ലാ സംസ്‌ഥാന ഘടകങ്ങള്‍ക്കും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു.
Also Read: ‘മറ്റൊരു ജാലിയൻവാലാബാഗ് സൃഷ്‌ടിക്കരുത്; കാർഷിക നിയമം പിൻവലിച്ച് തെറ്റ് തിരുത്തൂ’