തിരുവനന്തപുരം: അയൽവാസിയുടെ പെട്രോൾ ബോംബ് ആക്രമണത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി 47കാരനായ വര്‍ഗീസാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിലായിരുന്നു.
മെയ് 12നാണ് അയൽവാസിയായ സെബാസ്‌റ്റ്യൻ വർഗീസിന്റെ വീടിന് നേർക്ക് ബോംബെറിഞ്ഞത്. ഇയാളെ നാട്ടുകാർ ചേർന്ന് പോലീസിൽ ഏൽപ്പിച്ചിരുന്നു.
സെബാസ്‌റ്റ്യന്റെ വീടിനടുത്തായി വർഗീസ് ഒരു ശവപെട്ടിക്കട നടത്തിയിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നു. കടക്കെതിരെ സെബാസ്‌റ്റ്യൻ പലതവണ പഞ്ചായത്തിലടക്കം പരാതികൾ നൽകിരുന്നുവെങ്കിലും പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല.
സംഭവദിവസം രാവിലെ സെബാസ്‌റ്റ്യൻ വർഗീസിന്റെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഇരുകാലുകൾക്കും ചലനശേഷി ഇല്ലാത്തതിനാൽ വർഗീസിന് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല. ബോംബ് പൊട്ടിയതോടെ തീ പടര്‍ന്നു. ശരീരമാസകലം പൊള്ളലേറ്റ വർഗീസിനെ ആദ്യം ബേൺസ് ഐസിയുവിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യ സ്‌ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 85 ശതമാനത്തിലധികം പൊള്ളലേറ്റ വർഗീസ് ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്.
Read also: കാഞ്ഞങ്ങാട്- പാണത്തൂർ റോഡ് നവീകരണം; 60 കോടിയുടെ കരാർ റദ്ദാക്കി