കാഞ്ഞങ്ങാട്: അന്തർ സംസ്‌ഥാന പാതയായ കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാന പാതയിലെ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിന്റെ കരാർ നടപടി റദ്ദാക്കി. കേരള റോഡ്‌സ് ഫണ്ട് ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാരണം കരാർ നടപടി മെയ് 16ലേക്ക് മാറ്റിയിരുന്നു.
തിരുവനന്തപുരം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇൻഫ്രാ സ്‌ട്രക്‌ചർ ലിമിറ്റഡാണ് റോഡിന്റെ ഇൻവെസ്‌റ്റിഗേഷൻ നടപടികൾ പൂർത്തിയാക്കിയത്. ഇതിന്റെ അടിസ്‌ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് 78 കോടിയുടെ എസ്‌റ്റിമേറ്റ് തയ്യാറാക്കി. മലയോര ഹൈവേ വരുന്ന കോളിച്ചാലിലെ 750 മീറ്റർ ഭാഗം ഒഴിച്ച് ബാക്കി വരുന്ന മുഴുവൻ റോഡും കിളച്ച് മാറ്റി മെക്കാഡം ചെയ്യാനായിരുന്നു നിർദ്ദേശം.
തുടർന്ന് കിഫ്‌ബി നിർദ്ദേശിച്ച ടെക്‌നിക്കൽ അപ്രൈസർ സ്‌ഥലം സന്ദർശിച്ച് നടത്തിയ സർവ്വേയുടെ അടിസ്‌ഥാനത്തിൽ റോഡിന്റെ മെറ്റൽ ചെയ്‌ത ഭാഗം നില നിർത്തി മുകളിൽ രണ്ട് ലെയർ മെക്കാഡം ചെയ്‌താൽ മതിയാകുമെന്നു കണ്ടെത്തി. ഇതിനെ തുടർന്ന് 59.94 കോടി രൂപക്ക് സാങ്കേതികാനുമതിയും കരാർ നടപടിയും പൂർത്തിയാക്കി. ഇതോടെ പദ്ധതിയുടെ ചുമതല പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറി.
കെആർഡിഎഫ് എഞ്ചിനീയർമാർ നടത്തിയ പരിശോധനയിൽ നിർമാണത്തിന് അനുവദിച്ച തുക കുറവാണെന്ന് കണ്ടെത്തി. പൂർണമായും 17 കിലോമീറ്റർ ഭാഗം കിളച്ചു മാറ്റി മെക്കാഡം ചെയ്‌താൽ മാത്രമേ പ്രവർത്തി കുറ്റമറ്റതാക്കാൻ കഴിയൂ എന്നും ഇവർ റിപ്പോർട് നൽകി. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കരാർ റദ്ദാക്കിയത്. 78 കോടി രൂപയുടെ എസ്‌റ്റിമേറ്റ് വേണ്ടി വരുമെന്ന റിപ്പോർട് കിഫ്‌ബിക്ക് നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.
Also Read: സർക്കാർ ആരുടെയും വിശ്വാസങ്ങളെ തകർക്കില്ല; ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ