പൂക്കോട്ടൂർ: പള്ളിമുക്കിൽ രൂക്ഷമായി പന്നിശല്യം. കാലവർഷവും വരൾച്ചയും അതിജീവിച്ച് പതിറ്റാണ്ടുകളായി വയലുകളിൽ സജീവമായിരുന്ന പൂക്കോട്ടൂരിലെ കർഷകർ പന്നിശല്യത്തെ തുടർന്ന് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. കാലംതെറ്റിയെത്തിയ മഴയിൽ അവശേഷിച്ച വിളകൾ പന്നികൾ നശിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കർഷകർ നേരിടുന്നത്.
പൂക്കോട്ടൂർ പള്ളിമുക്ക് മേഖലയിലാണ് പന്നിശല്യം രൂക്ഷമായുള്ളത്. വേനലിൽ ആരംഭിച്ച പച്ചക്കറിക്കൃഷി വിളവെടുപ്പു നടത്താൻപോലും കഴിയാത്ത നിലയിൽ കൂട്ടമായെത്തുന്ന പന്നികൾ നശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ അഞ്ചുവർഷമായി രാത്രി ജനവാസ പ്രദേശങ്ങളിലേക്കിറങ്ങുന്ന പന്നികൾ കൃഷിയിടങ്ങൾ പൂർണമായും നശിപ്പിച്ചാണ് മടങ്ങുന്നത്. നെല്ല്, പച്ചക്കറി കൃഷികളൊന്നും പന്നികളുടെ ശല്യത്തിൽനിന്നു സംരക്ഷിക്കാൻ നടപടികളേതുമില്ല. പന്നികളുടെ സംരക്ഷണത്തിനു നിയമമുള്ളപ്പോൾ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ യാതൊരു സഹായവും ലഭിക്കുന്നില്ലെന്നാണ് കർഷകർ പരാതിപ്പെടുന്നത്.
പൂക്കോട്ടൂരിലെ മികച്ച നെൽ കർഷകനുള്ള പുരസ്‌കാരം നേടിയ പള്ളിമുക്ക് കൊല്ലപ്പറമ്പൻ വട്ടത്തൊടി യൂസഫിന്റെ ഒരേക്കർ വയലിലെ കൃഷി മുഴുവൻ നശിച്ച നിലയിലാണ്. വയലിൽ വെള്ളംകയറി പാതി നശിച്ച കൃഷി വീണ്ടും പരിപാലിച്ചു വരുന്നതിനിടെ അവശേഷിച്ച ചെടികളും വിളകളുമെല്ലാം പന്നികൾ ഇല്ലാതാക്കിയെന്ന് യൂസഫ് പറയുന്നു. പാടശേഖരത്തിലെ മറ്റു കർഷകർക്കും ഇതേ ദുരവസ്‌ഥ തന്നെയാണ്.
പന്നികളുടെ ശല്യത്തിൽനിന്നും രക്ഷനേടാൻ വേലികൾ സ്‌ഥാപിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു. ഈ സാഹചര്യത്തിൽ ഉപജീവനമാർഗമായ കൃഷി ഉപേക്ഷിക്കാനാണ് മിക്ക കർഷകരുടെയും തീരുമാനം.
Malabar News: വോളണ്ടിയറേ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; ശിക്ഷയായി യുവാക്കൾക്ക് സന്നദ്ധ പ്രവർത്തനം